വെങ്ങളം-രാമനാട്ടുകര ബൈപ്പാസ്: സെപ്റ്റംബര്‍ ഒമ്പതിന് പണി ആരംഭിക്കും



കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ആറുവരിപ്പാതയായ വെങ്ങളം-രാമനാട്ടുകര ബൈപ്പാസിന്റെ നിര്‍മാണം സെപ്റ്റംബര്‍ ഒമ്പതിന് തുടങ്ങും. 2020 സെപ്റ്റംബര്‍ എട്ടിന് പൂര്‍ത്തിയാക്കുന്ന തരത്തിലാണ് പണികള്‍ നടത്തുക. വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 28.4 കിലോമീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 1595.66 കോടിയാണ് നിര്‍മാണച്ചെലവ്. ഒരു കിലോമീറ്ററിന് 56.19
കോടിയാണ് കണക്കാക്കുന്നത്. 

സംസ്ഥാനത്തെ തന്നെ ഏറ്റവും ചെലവ് കൂടിയ ബൈപ്പാസാണിത്. ബൈപ്പാസിലെ ഭൂമിയേറ്റെടുക്കല്‍ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. വെങ്ങളം ഭാഗത്തുള്ള 400 മീറ്റര്‍ മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. നേരത്തേ ഏറ്റെടുത്ത ഭൂമി റീസര്‍വേ ചെയ്യും. കൈയേറ്റങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണിത്. ഏതാണ്ട് ഏപ്രില്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. വെങ്ങളം ജങ്ഷന്‍, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ജങ്ഷന്‍ എന്നീ മേല്‍പ്പാലങ്ങളാണ് ബൈപ്പാസിലുള്ളത്. അതുപോലെ അമ്പലപ്പടി, മൊകവൂര്‍, കൂടത്തുംപാറ, വയല്‍ക്കര എന്നീ അടിപ്പാതകളും ഒരു നടപ്പാതയും ഉള്‍പ്പെടും. ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇവരുമായുള്ള കരാര്‍ അധികം വൈകാതെ തന്നെ ഒപ്പിടും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ബൈപ്പാസ് നിര്‍മാണം. ഇതിന്റെ മുന്നോടിയായി എല്ലാ വകുപ്പുകളും എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കണമെന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. ബൈപ്പാസ് നിര്‍മാണ പ്രവൃത്തി ആരംഭിക്കും മുമ്പ് ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. തഹസില്‍ദാര്‍ ഇ. അനിത കുമാരി, ഡി.പി.ആര്‍. കണ്‍സള്‍ട്ടന്റ് ആര്‍. രാജ്കുമാര്‍, പി. ഐ.യു. പ്രോജക്ട് ഓഫീസര്‍ എന്‍.എം. സേദ്, ചന്ദ്രഹാസന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 




Back To Site Home Page