
കോഴിക്കോട‌്:സ്കൂളുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതിയിൽ സ്വയംപര്യാപ‌്ത കൈവരിക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. സ്വതന്ത്രമായി വൈദ്യുതി ഉദ്പാദിപ്പിച്ച‌് വൈദ്യുതി രംഗത്ത‌് സ്വയംപര്യാപ‌്തത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാ പഞ്ചായത്തായി മാറും. ഇതിനായി 44 സ‌്കൂളുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച‌് 480 കിലോ വാട്ട‌് വൈദ്യുതി വൈദ്യുതി ഒരു വർഷം ഉൽപ്പാദിപ്പിക്കാനാണ‌് ലക്ഷ്യമിടുന്നത‌്. പദ്ധതിയുടെ നിർമാണോദ‌്ഘാടനം മന്ത്രി M.M മണി നിർവഹിക്കും. ഏപ്രിൽ ഒമ്പതിന‌് രാവിലെ 11 മണിക്ക് കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ‌്കൂളിലാണ‌് ഉദ‌്ഘാടനം. കെഎസ‌്ഇബിക്കാണ‌് നിർമാണ ചുമതല. ഇതിന്റെ ഭാഗമായ മൂന്നരക്കോടി രൂപ കെഎസ‌്ഇബിക്ക‌് കൈമാറി. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ‌് പദ്ധതി നടപ്പാക്കുന്നത‌്. ആദ്യഘട്ടത്തിൽ സ‌്കൂളിലും പിന്നീട് ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളിലും പാനലുകൾ സ്ഥാപിക്കും. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ‌് ടെൻഡർ നടപടി ഏറ്റെടുത്തത‌്. അവർ സ‌്കൂളുകൾ സന്ദർശിച്ച‌് എവിടെയാണ‌് സോളാർ പാനലുകൾ സ്ഥാപിക്കേണ്ടത‌് എന്നതിൽ തീരുമാനമെടുക്കും. അടുത്ത അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ആദ്യവാരത്തിൽ തന്നെ വൈദ്യുതി ഉദ്പാദനം ആരംഭിക്കണമെന്നാണ‌് ലക്ഷ്യമിടുന്നതെന്ന‌് ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി പറഞ്ഞു.
സോളാർ പാനൽ വഴി ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ‌്ഇബിക്ക‌് കൈമാറാനാണ‌് തീരുമാനം. അതേസമയം കെഎസ‌്ഇബി അവരുടെ വൈദ്യുതി വിതരണം നടത്തുകയും ഇതിൽ ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ഉപയോഗിച്ചതിനുശേഷമുള്ള വൈദ്യുതിയുടെ തുക സ്വീകരിക്കുകയുമാണ‌് ചെയ്യുക.
സ‌്കൂളുകളിൽ മാത്രം മൂന്ന‌് ലക്ഷം യൂണിറ്റ‌് വൈദ്യുതി ഉപഭോഗമാണ‌് പ്രതീക്ഷിക്കുന്നത‌്. ബാക്കിയുള്ളത‌് ജില്ലാ പഞ്ചായത്തിന്റെ ഓഫീസുകളിലും തിക്കോടി ഫാം, പേരാമ്പ്ര ഫാം, കൂത്താളി ഫാം, പുതുപ്പാടി ഫാം, ചാത്തമംഗലം പൗൾട്രി സെന്റർ എന്നിവിടങ്ങളിലും ജില്ലാ പഞ്ചായത്തിന്റെ മൂന്ന‌് ആശുപത്രികളിലും ഉപയോഗിക്കാനാണ‌് ലക്ഷ്യമിടുന്നത‌്. ഇതോടെ ജില്ലാ പഞ്ചായത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യമായ വൈദ്യുതി വിതരണം നടക്കും. ഇതിലൂടെ വൈദ്യുതി ബില്ലിന്റെ ഭാരിച്ച ചെലവ‌് ഇല്ലാതാവുകയും ചെയ്യും.
0 Comments