കോഴിക്കോടിന്റെ കൊച്ചുവേളിയാവാൻ കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ



കോഴിക്കോട്: ജില്ലയിൽ റെയിൽവെ സ്റ്റേഷൻ വികസനത്തിന് ഏറ്റവും സാധ്യതയുള്ള സ്റ്റേഷനാണ് കൊയിലാണ്ടി. റെയിൽവെയുടെ ഏക്കറുകണക്കിന് സ്ഥലമാണ് ഇവിടെ ഉപയോഗശൂന്യമായി കിടക്കുന്നത്. കോഴിക്കോട്, വടകര സ്റ്റേഷനുകളിൽ സ്ഥലപരിമിതി മൂലം കൂടുതൽ പ്ലാറ്റ്ഫോം നിർമ്മിക്കാൻ സാധ്യമല്ല ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി പരിഗണിക്കപ്പെടുന്നത്. തിരുവനന്തപുരം കൊച്ചുവേളി മാതൃകയിൽ കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷൻ വികസിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. കൂടുതൽ ട്രാക്കുകളും മെയിന്റനൻസ് സെന്ററും അനുവദിക്കുന്നതോടെ കൊയിലാണ്ടി സ്റ്റേഷന്റെ വികസന സാധ്യത ഏറെയാണ്.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താവാനുളള നടപടികൾ നടക്കുകയാണ്. എന്നാൽ സ്ഥലപരിമിതിയാണ് കോഴിക്കോടിന്റെ പ്രധാന പ്രശ്‌നം. കൂടുതൽ വണ്ടികൾ നിർത്തിയിടാനുളള ട്രാക്ക് സൗകര്യം കോഴിക്കോടില്ല. ഒരു പിറ്റ് സ്‌റ്റേഷനായി കൊയിലാണ്ടിയെ മാറ്റിയാൽ കോഴിക്കോടിന്റെ സ്ഥലപരിമിതിക്ക് പരിഹാരമാകും. കൊയിലാണ്ടി സ്‌റ്റേഷനും വികസിക്കും. വണ്ടികൾ വൃത്തിയാക്കാനും, ആവശ്യമായ മെയിന്റനൻസ് പ്രവൃത്തികൾ നടത്താനും കൊയിലാണ്ടിയിൽ സൗകര്യം ലഭിക്കും.

കൊച്ചുവേളി മാതൃക

തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്ന വണ്ടികൾക്ക് മെയിന്റനൻസ്, ക്ലീനിങ് ഉൾപ്പടെ ചെയ്യുന്നത് തൊട്ടടുത്തുളള കൊച്ചു വേളിയിലാണ്. ഇക്കാരണത്താൽ കൊച്ചുവേളിയിൽ കൂടുതൽ ട്രാക്കുകൾ നിർമ്മിച്ചു. ഒട്ടെറെ വണ്ടികൾ നിർത്തിയിടാനുളള സൗകര്യവും ഒരുക്കി. എട്ട് വണ്ടികൾ നിർത്തിയിടാനുളള സൗകര്യം ഇവിടെയുണ്ട്. 34 വണ്ടികൾ യാത്ര തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഇവിടെയാണ്. തിരുവനന്തപുരത്ത് നിന്ന് കൊച്ചുവേളിയിലേക്ക് 15 കിലോമീറ്ററാണ് ദൂരം. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് 24 കീലോമീറ്ററും. റെയിൽവേ അധീനതയിൽ ഏക്കർ കണക്കിന് ഭൂമി കൊയിലാണ്ടിയിലുണ്ട്. റെയിൽവേയ്ക്ക് ആവശ്യമായ മെറ്റലുകൾ സൂക്ഷിക്കുന്നത് കൊയിലാണ്ടിയിലാണ്. കൊച്ചുവേളി മാതൃകയിൽ കൊയിലാണ്ടി സ്‌റ്റേഷനെ മാറ്റാനുളള നീക്കം റെയിൽവേ അധികൃതർ മുമ്പ് നടത്തിയിരുന്നു.

കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷന്റെ വികസനം പടിപടിയായി നടന്നുകൊണ്ടിരിക്കുകയാണ്. പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി. പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നു. പ്ലാറ്റ്‌ഫോം ഉയർത്തിയെങ്കിലും ഇരുഭാഗത്തും നീളം കൂട്ടാത്തതിനാലും അവിടെ മേൽക്കൂര ഇല്ലാത്തതും ബുദ്ധിമുട്ടാണ്. ടിക്കറ്റ് നൽകാനും റിസർവേഷനും കൂടി ഒരു കൗണ്ടർ മാത്രമാണ് ഉള്ളത്. ശൗചാലയത്തിന്റെ പരിമിതി ഉണ്ടെങ്കിലും ഇപ്പോൾ നടക്കുന്ന വികസനത്തിലുള്ള പ്രതീക്ഷയിലാണ് യാത്രക്കാർ

Post a Comment

0 Comments