പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ചുരം ബദല്‍റോഡ്: വനത്തിലൂടെ ആകാശപാത, നിര്‍ദേശവുമായി കർമസമിതി



കോഴിക്കോട്:പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദല്‍റോഡില്‍ നിലവിലെ പാതയിലെ ദൂരം കുറയ്ക്കുന്ന പുതിയ നിര്‍ദേശങ്ങളുമായി കര്‍മസമിതി. വനപാതയില്‍കൂടിയുള്ള ഭാഗത്തെ റോഡുനിര്‍മാണമാണ് കീറാമുട്ടിയായി തുടരുന്നത്. ഇതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതാണ് പ്രശ്‌നം. 27.225 കിലോമീറ്റര്‍ ദൂരമുള്ള നിര്‍ദിഷ്ട ബദല്‍റോഡില്‍ 12.940 കിലോമീറ്ററാണ് നിക്ഷിപ്ത വനഭൂമി. എന്നാല്‍, 3.5 കിലോമീറ്റര്‍ ദൂരത്തെ വനമേഖല മാത്രം ഉപയോഗിച്ച് മറ്റൊരു വഴിയിലൂടെ ആകാശപാത നിര്‍മിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇങ്ങനെയായാല്‍ വനമേഖലയിലൂടെ റോഡ് കടന്നുപോകുന്നതിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കാം. പൊതുമരാമത്ത് വകുപ്പില്‍നിന്ന് വിരമിച്ച അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറും പൂഴിത്തോട് സ്വദേശിയായ പി.ടി. കുര്യനാണ് പുതിയ പാതയ്ക്ക് രൂപരേഖ തയ്യാറാക്കിയത്. വിശദമായ പഠനം നടത്താനായി നിര്‍ദേശം കര്‍മസമിതി ഭാരവാഹികളും പെന്‍ഷനേഴ്‌സ് യൂണിയനും കുര്യനും ചേര്‍ന്ന് കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. നിര്‍ദേശം പരിശോധിക്കാന്‍ പൊതുമരാമത്ത് വിഭാഗം ചുരം ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് കളക്ടര്‍ കൈമാറിയിട്ടുണ്ട്. പൂഴിത്തോട് നിന്നുതുടങ്ങി വൈത്തിരി തരുവണ റോഡില്‍ 23 കിലോമീറ്ററില്‍ പടിഞ്ഞാറത്തറ അവസാനിക്കുന്നതായിരുന്നു നിര്‍ദിഷ്ട പാത. ഇതില്‍ ഇടയ്ക്ക് വെച്ച് മാറ്റംവരുത്തിയുള്ളതാണ് പുതിയ പാതയ്ക്കുള്ള നിര്‍ദേശം. പൂഴിത്തോടുനിന്നുള്ള വഴിയില്‍ രണ്ടാം ചീളിയില്‍ മൂത്താട്ട് പുഴയിലെ പാലംപണിയാണ് പുതിയ നിര്‍ദേശത്തില്‍ ആദ്യം വേണ്ടിവരിക. ഇവിടെനിന്ന് കാപ്പിക്കളം വരെ വനമേഖലയിലൂടെ ആകാശപാത നിര്‍മിക്കണം. ഈ പാത ബാണാസുരസാഗര്‍ ഡാമിലേക്കുള്ള പി.ഡബ്ല്യു.ഡി. റോഡിലാണ് ചെന്നുചേരുക. റോഡുനിര്‍മാണം പൂര്‍ത്തിയാക്കി പൂഴിത്തോട്, പടിഞ്ഞാറത്തറ, കുട്ട, ഗോണിക്കുപ്പ, മൈസൂര്‍, ബെംഗളൂരു പാതയാക്കി മാറ്റണമെന്നാണ് കര്‍മസമിതി ആവശ്യപ്പെടുന്നത്. 23 വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ് വയനാട്ടിലേക്കുള്ള പൂഴിത്തോട്- പടിഞ്ഞാറത്തറ ബദല്‍റോഡ് നിര്‍മാണം. വയനാട്ടിലേക്ക് പൂഴിത്തോട് പടിഞ്ഞാറത്തറ വഴിപോകുമ്പോള്‍ ദൂരം ലാഭിക്കാന്‍ കഴിയും. 1992-ല്‍ പഠനം പൂര്‍ത്തിയാക്കി 1994-ല്‍ പ്രവൃത്തി തുടങ്ങിയതാണ്. മൂന്നുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശ്യം. പൂഴിത്തോടുനിന്നും പടിഞ്ഞാറത്തറനിന്നും വനാതിര്‍ത്തി വരെ റോഡുനിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 14.285 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് നിര്‍മാണം നടന്ന ഭാഗം. നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയില്‍ 20.770 ഹെക്ടറും കോഴിക്കോട് ജില്ലയില്‍ 5.56 ഹെക്ടറും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വനംവകുപ്പിന് വിട്ടുനല്‍കിയിരുന്നു. 1993-ല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ 23.50 ഹെക്ടര്‍ വനഭൂമി റോഡിനായി നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചതാണ്. ഇതിനുപകരമായിരുന്നു ഭൂമി വിട്ടുനല്‍കിയത്. എന്നാല്‍, പിന്നീട് എല്ലാം മുടങ്ങി.

Post a Comment

0 Comments