പത്താം ക്ലാസ് തോറ്റവരെ ഇനി പൊലീസ് പഠിപ്പിക്കും



കോഴിക്കോട്ട്:കുട്ടികളെ പഠിപ്പിക്കാൻ പൊലീസ് തയാറെടുക്കുന്നു. പത്താം ക്ലാസ് പാസാവാത്ത വിദ്യാർഥികളെ പഠിപ്പിച്ച് പരീക്ഷ വിജയപ്പിക്കുന്ന ‘ഹോപ്’ പദ്ധതി കോഴിക്കോടും നടപ്പാക്കാൻ തയാറെടുക്കുകയാണ് പൊലീസ്. ഇതിനായുള്ള ആദ്യ ഘട്ടത്തിലെ മൂന്നാം യോഗം ഇന്നലെ കമ്മിഷണർ ഓഫിസിൽ നടന്നു. പദ്ധതിയുടെ പിന്നിലെ ബുദ്ധിയായ ഐജി പി.വിജയന്റെ സാന്നിധ്യത്തിലായിരുന്ന ചർച്ചകൾ.

എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാർഥികളെ പഠിപ്പിച്ചു മിടുക്കരാക്കിയ ‘പ്രോജക്ട് ഹോപ്’ പദ്ധതി അഭിനന്ദനം നേടിയിരുന്നു. പദ്ധതി പ്രകാരം പഠിച്ച ആദ്യബാച്ചിൽ പഠിച്ചവരിൽ 70 ശതമാനവും വിജയിച്ചു എന്നറിയിമ്പോഴാണ് പൊലീസിന്റെ ഹൃദയപക്ഷം തിരിച്ചറിയുക.



എസ്എസ്എൽസി, പ്ലസ് ടു തുടങ്ങി ഹൈസ്കൂൾ, യുപി വിഭാഗത്തിൽ വരെ പഠിച്ചതിൽ തോറ്റവരോ പഠനം നിർത്തിയവരോ ആയ കുട്ടികളെയാണ് പൊലീസ് അറിവിന്റെ വീഥികളിലേക്ക് തിരിച്ചുകൊണ്ടുവരിക. ഇതിനായി ഒരു മാസ്റ്റർ പ്ലാനും തയാറായി വരുന്നു. ഓണക്കാലം അവസാനിക്കും മുൻപേ ഓണസമ്മാനമായി പദ്ധതിക്ക് തുടക്കമിടാനാണ് കാക്കിക്കുപ്പായക്കാർ തയാറെടുക്കുന്നത്. മുരളീകൃഷ്ണൻ കൊരയങ്ങാട് കൺവീനറായി പദ്ധതിക്കുവേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി പൊലീസ് മേധാവികൾ കലക്ടർ തുടങ്ങിയവരെ ഉൾപ്പെടുത്തി വീണ്ടും കമ്മിറ്റി രൂപീകരിക്കും.

പദ്ധതി ഇങ്ങനെ


 ആദ്യ ഘട്ടമായി ഡിഡിഇ ഓഫിസ് വഴി സ്കൂളുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പഠിപ്പുനിർത്തിയ, തോറ്റ കുട്ടികളെ കണ്ടെത്തും. ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുള്ള പരിശീലനവും ലഭ്യമാക്കും.

 ഇത്തരം കുട്ടികളുടെ വീടുകളിലെത്തി മാതാപിതാക്കളുമായും കുട്ടികളുമായും ചർച്ച നടത്തും. പഠനം നിർത്താനുണ്ടായ സാഹചര്യം, കുട്ടിയുടെ പഠനത്തിലെ മികവ്, പാഠ്യേതര വിഷയങ്ങളിലെ മികവ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.

 ഇത്തരക്കാർക്ക് കൗൺസിലങ് നടത്തി പഠനത്തിലേക്കു തിരികെ കൊണ്ടുവരും. മാതാപിതാക്കൾക്കും കൗൺസലിങ് നൽകും.

 പ്രത്യേക പഠന കേന്ദ്രങ്ങളൊരുക്കി വിദഗ്ധരായ അധ്യാപകപരെ ഉപയോഗിച്ചു ക്ലാസുകൾ നടത്തും. പ്രത്യേക പരിഗണന വേണ്ടവർക്ക് ആ രീതിയിലുള്ള പരിശീലനവും നൽകും.

 ഓണക്കാലത്തുതന്നെ ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ‌

സ്പെഷൽ കെയർ

ഓരോ വിദ്യാർഥിയെയും അവരുടെ അഭിരുചിയനുസരിച്ചുള്ള വിദഗ്ധരുമായി ആശയവിനിമയത്തിന് അവസരം ഒരുക്കും. പി. വിജയൻ പദ്ധതിക്കു തുടക്കമിട്ടത് എറണാകളും റേഞ്ച് ഐജിയായിരിക്കുന്ന സമയത്ത്. എ പ്ലസ് നേടിയവരെ അനുമോദിക്കാനെത്തിയ സമയത്താണ് തോറ്റവർക്കാരുണ്ട്? എന്ന ചിന്ത വന്നത്. അന്നു മുതൽ പല രീതിയിൽ നടത്തിയ ശ്രമങ്ങൾ ഒടുവിൽ‌ പ്രോജക്ട് ഹോപ്പിലെത്തി. ആദ്യ മുൻഗണന ഇത്തവണ തോറ്റവർക്ക് ഇത്തവണ പരീക്ഷകളിൽ തോറ്റവർക്കും പഠനമുപേക്ഷിച്ചവർക്കുമാണ് പ്രഥമ പരിഗണന. വരും വർഷങ്ങളിൽ മുൻകാലങ്ങളിൽ പഠനം നിർത്തിയവരെയും പദ്ധതിയുടെ ഭാഗമാക്കും. അതുപോലെതന്നെ എസ്എസ്എൽസി, പ്ലസ് ടു വിഭാഗക്കാർക്ക് ആദ്യ ബാച്ചിൽ മുൻഗണനയുണ്ടാകും. മറ്റു ക്ലാസുകാരെ പടിപടിയായി ഒപ്പം കൂട്ടും. ഇവർക്കു വേണ്ട പ്രത്യേക ക്ലാസുകളാണ് പൊലീസുകാരെ കുഴപ്പിക്കുന്നത്. ഇതിനുവേണ്ട വിദഗ്ധരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പഠനകേന്ദ്രങ്ങളും ഈ മാസംതന്നെ കണ്ടെത്തിയാലേ അടുത്ത മാസമെങ്കിലും രണ്ടാം ഘട്ടമായി കുട്ടികളെ പഠനത്തിലേക്കു തിരികെ എത്തിക്കുന്ന ജോലി സമയബന്ധിതമായി പൂർത്തിയാക്കാനാവൂ.

Post a Comment

0 Comments