കല്ലായി പുഴ സംരക്ഷണം: ജണ്ഡകെട്ടൽ നടപടികൾ ആരംഭിച്ചു



കോഴിക്കോട്:കോഴിക്കോടിന്റെ ചരിത്രത്തിനും സംസ്കാരത്തിനാപ്പം ഒഴുകിയ കല്ലായിപ്പുഴ കഴിഞ്ഞ കുറേ വർഷങ്ങളായി കൈയ്യേറ്റത്താലും മലിനീകരണത്താലും വീർപ്പുമുട്ടിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടിന്റെ പെരുമയുള്ള മര വ്യവസായം കളമൊഴിഞ്ഞ് മറ്റ് പലവ്യവസായങ്ങൾക്കും വഴി മാറി. പുഴയുടെ തീരത്ത് വൻ ഗോഡൗണുകൾ ഉയർന്നു.   ഈ ഒരു സാഹചര്യത്തിലാണ് കൈയ്യേറ്റമൊഴിപ്പിച്ച് പുഴയുടെ പഴയ പ്രതാപം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചത്.



ആദ്യപടിയെന്ന നിലയിൽ പുഴ അളന്ന് സർവ്വേക്കല്ലുകൾ സ്ഥാപിച്ചിരുന്നു. സർവ്വേയിൽ 25 ഏക്കറോളം ഭൂമി കൈയ്യേറിയതായി കണ്ടെത്തിയിരുന്നു. എന്നാൽ കുറഞ്ഞ ദിവസത്തിനുളളിൽ തന്നെ റവന്യൂ അധികൃതർ സ്ഥാപിച്ച പല സർവ്വേക്കലുകളും അപ്രത്യക്ഷമായി. ഇതിനെ തുടർന്നാണ് ജണ്ഡകെട്ടി സംരക്ഷിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം  സ്വീകരിച്ചത്. ഇതിനെതിരെ പല കോണുകളിൽ നിന്നും വിവിധ തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായിരുന്നു. ഇവയൊക്കെ മറികടന്നാണ്  ഇന്ന് സബ് കലക്ടർ വി. വിഘ്നേശ്വരി IAS ന്റെ നേതൃത്വത്തിൽ തഹസിൽദാർ (എൽ. ആർ) ഇ. അനിത കുമാരി  ഉൾപ്പെടെയുള്ള റവന്യു സംഘം പുഴയുടെ അതിർത്തി നിർണ്ണയിച്ച് ജണ്ഡകൾ സ്ഥാപിച്ചത്. കല്ലായി പുഴയുടെ സംരക്ഷത്തിന്റെ ചരിത്രത്തിൽ  ഇത്  ഒരു പുതിയ അദ്ധ്യായത്തിന് തുടക്കമാകും എന്ന കാര്യത്തിൽ സംശയമില്ല. കല്ലായി പുഴ സംരക്ഷിച്ച് പുഴയുടെ പഴയ കാല പെരുമയിലെത്തിക്കാൻ നമുക്കൊന്നായി പ്രവർത്തിക്കാം.

Post a Comment

0 Comments