105 വർഷം പഴക്കമുള്ള ചേളന്നൂർ രജിസ്ട്രാർ ഓഫീസ് ഓർമയാവുന്നു



നരിക്കുനി: ചേളന്നൂർ അമ്പലത്തുകുളങ്ങര ബസാറിൽ, 1913-ൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസ് പൊളിച്ചുമാറ്റുന്നു. ഇതിന്റെ ഭാഗമായി നിലവിലെ ഓഫീസ് കുമാരസ്വാമിയിലേക്ക് മാറ്റി. സംസ്ഥാനത്തെ അപകടകരമായ 52 രജിസ്ട്രാർ ഓഫീസുകളുടെ പട്ടികയിലാണിത്. രണ്ടുകോടിയോളം ചെലവഴിച്ച് ആധുനികസൗകര്യങ്ങളോടെയാണ് പുതിയകെട്ടിടം പണിയുക. ബാലുശ്ശേരി റോഡിന്റെ വികസനവും മുന്നിൽക്കണ്ടുകൊണ്ടാണ് കെട്ടിടംരൂപകല്പന തയ്യാറാക്കിയിരിക്കുന്നത്.



ചേളന്നൂർ-താമരശ്ശേരി മേഖല ഉൾപ്പെടുത്തിയാണ് ചേളന്നൂർ രജിസ്ട്രാർ ഓഫീസ് നിലവിൽവന്നത്. അന്ന് ലാൻഡ് ട്രിബ്യൂണൽ ഓഫീസും ഇവിടെ പ്രവർത്തിച്ചതായി പറയുന്നു. തുരുമ്പുപോലും പിടിക്കാത്ത ഉരുക്കിലാണ് കെട്ടിടത്തിന്റെ മേൽക്കൂര പണിതത്. പൊളിച്ചുമാറ്റാതെ പുരാവസ്തുവായി സൂക്ഷിക്കണമെന്ന് നാട്ടുകാരും ആധാരമെഴുത്ത് അസോസിയേഷനുകളും മന്ത്രിക്കും പുരാവസ്തുവകുപ്പിനും നിവേദനം നൽകിയിരുന്നു. 26 സെന്റ് ഓളം വരുന്ന രജിസ്ട്രാർ ഭൂമിയിൽ പഴയകെട്ടിടം നിലനിർത്തിത്തന്നെ പുതിയത് നിർമിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

0 Comments