രാമനാട്ടുകരയുടെ മുഖം മിനുക്കാൻ 6 കോടിയുടെ പദ്ധതി


രാമനാട്ടുകര:നഗര പ്രവേശന കവാടമായ രാമനാട്ടുകരയെ സൗന്ദര്യവൽക്കരിക്കാൻ മരാമത്ത് ദേശീയപാത വിഭാഗം 6 കോടി രൂപയുടെ വികസന പദ്ധതി സമർപ്പിച്ചു. ദേശീയപാതയിൽ ചെത്തുപാലം തോട് മുതൽ തോട്ടുങ്ങൽ വരെയും എയർപോർട്ട് റോഡിൽ സ്റ്റേറ്റ് ബാങ്ക് വരെയും നഗരം മോടി കൂട്ടാനാണ് പദ്ധതി. എൻഎച്ച് ചീഫ് എൻജിനീയർക്കു സമർപ്പിച്ച പദ്ധതിക്കു അനുമതി ലഭിച്ചാൽ പ്രവൃത്തി തുടങ്ങാനാകും.



നിലവിൽ ദേശീയപാത വിഭാഗം കൈവശമുള്ള ഭൂമി പ്രയോജനപ്പെടുത്തിയാണ് രാമനാട്ടുകരയെ ഹൈടെക് പട്ടണമാക്കുന്നത്. പരിസ്ഥിതി സൗഹൃദ ശൗചാലയം, കഫ്റ്റീരിയ, നഗരത്തിൽ ഉടനീളം ലോ മാസ്റ്റ് വിളക്ക്, ചെറിയ കിയോസ്കുകൾ എന്നിവ ഒരുക്കുന്നതാണ് സൗന്ദര്യവൽക്കരണ പദ്ധതി. അങ്ങാടിയിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തുന്നതു മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുസ്ഥലങ്ങൾ പ്രയോജനപ്പെടുത്തി വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കും. പുതിയ നടപ്പാത, നിലവിലുള്ള ഫുട്പാത്ത് നവീകരണം, ആവശ്യമായ ഇടങ്ങളിൽ ഓട എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം ഓവർഹെഡ് ആയുള്ള വൈദ്യുതി, ടെലിഫോൺ, കേബിൾ ടിവി, ഇന്റർനെറ്റ് വിതരണ ശൃംഖലകൾ പൂർണമായും ഭൂമിക്ക് അടിയിലൂടെയാക്കലും പരിഗണനയിലുണ്ട്.  നേരത്തെ സിഡിഎ ആവിഷ്കരിച്ച 9 കോടി രൂപയുടെ പദ്ധതിക്കു സർക്കാർ 6.61 കോടി രൂപ അനുവദിച്ചിരുന്നു. സിഡിഎ പിരിച്ചു വിട്ടതോടെ നടത്തിപ്പ് ചുമതല നഗരസഭയ്ക്കു കൈമാറി. നഗരസഭ എൻജിനീയറിങ് വിഭാഗം പദ്ധതി തയാറാക്കി അനുമതിക്കു സമർപ്പിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല. മാത്രമല്ല ഭാവിയിൽ ദേശീയപാത വികസനത്തിനു തടസ്സം ഉണ്ടായേക്കാവുന്ന നിർമിതി പാടില്ലെന്ന നിബന്ധനയും പദ്ധതി നിർവഹണത്തിനു തടസ്സമായി.



തുടർന്നു നഗരസഭ കൗൺസിൽ തീരുമാന പ്രകാരമാണ് പദ്ധതി നിർവഹണം പിഡബ്ല്യുഡി ദേശീയപാത അധികൃതർക്കു കൈമാറിയത്. ദേശീയപാത ചീഫ് എൻജിനീയർക്കു സമർപ്പിച്ച എസ്റ്റിമേറ്റിനു അനുമതി ലഭിച്ചാൽ നഗരസഭയെ അറിയിക്കും. നഗരസഭ ഫണ്ട് ദേശീയപാത അക്കൗണ്ടിലേക്ക് മാറുന്ന മുറയ്ക്ക് പ്രവൃത്തി ടെൻഡർ ചെയ്യുമെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർ കെ.വിനയരാജ് പറഞ്ഞു. നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതി നടപ്പാക്കുന്നതിനൊപ്പം രാമനാട്ടുകരയിലെ ട്രാഫിക് പരിഷ്കാരത്തിനും നടപടി അനിവാര്യമാണ്. എയർപോർട്ട് റോഡിൽ പതിവായ ഗതാഗതക്കുരുക്ക് മാറിയാൽ മാത്രമേ സൗന്ദര്യവൽക്കരണ പദ്ധതി കൊണ്ടു ഉദ്ദേശിച്ച ഫലമുണ്ടാകൂ.

Post a Comment

0 Comments