75 മരുന്നുകൾക്ക് പുതിയ വില; ഇതിൽ 59 എണ്ണവും പ്രത്യേക ബ്രാൻഡിനങ്ങൾ



കൊച്ചി:അവശ്യമരുന്നു വിലനിയന്ത്രണ നിയമപ്രകാരം 75 മരുന്നിനങ്ങളുടെ വില ദേശീയ ഔഷധവിലനിയന്ത്രണ സമിതി പുതുക്കി. 59 പ്രത്യേക ബ്രാൻഡിനങ്ങളുൾപ്പെടെ 60 എണ്ണമാണ് പുതിയ പട്ടികയിലുള്ളത്. 15 മരുന്നുകളുടെ വില ചെറിയതോതിൽ കൂടും. എച്ച്.ഐ.വി. ബാധയ്ക്കെതിരേ ഉപയോഗിക്കുന്ന എംട്രിസിറ്റാബിനും ടെനോഫോവിറും ചേർന്ന മരുന്നിന്റെ പല ബ്രാൻഡുകളുടെയും വകഭേദങ്ങളുടെയും വിലയാണ് പുനർനിർണയിച്ചതിൽ കൂടുതലും. ഇതിന്റെ അടിസ്ഥാന സംയുക്ത ഗുളികയുടെ വില 55.33 രൂപയിൽനിന്ന് 57.69 രൂപയായായി.



എല്ലാവർഷവും മൊത്ത വിലസൂചികയുടെ അടിസ്ഥാനത്തിൽ അവശ്യമരുന്നു വില ക്രമീകരിക്കാറുണ്ട്. മേല്പറഞ്ഞ മരുന്നുസംയുക്തത്തിലെ പ്രധാന ചേരുവയായ ടെനോഫോവിറിന്റെ വില ഏപ്രിലിൽ പുനർനിർണയിച്ചിരുന്നു. നാലേകാൽ ശതമാനം വർധനയാണ് മൊത്തവിലസൂചികയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയത്. ഈ വില വ്യത്യാസം ഇതടങ്ങുന്ന സംയുക്തങ്ങളിൽ നടപ്പാക്കാൻ വിലനിയന്ത്രണസമിതി തയ്യാറായിരുന്നില്ല. ഇതിനെതിരേ നിർമാതാക്കളിൽ ചിലർ നൽകിയ പരാതിയിൽ ഔഷധമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് വില കൂട്ടൽ. ടെനോഫോവിറിൻ അലാഫെനാമൈഡിന്റെ 11 ഇനങ്ങൾക്കും നാലേകാൽ ശതമാനത്തോളം വില കൂട്ടിയിട്ടുണ്ട്.

ശ്വാസംമുട്ടിന് ഉപയോഗിക്കുന്ന ഇൻഹേലർ മരുന്നായ ടയോട്രോപ്പിയത്തിന്റെ വിലയും മാറി. ഒരു മീറ്റർ ഡോസ് വില 2.17 രൂപയിൽനിന്ന് 2.36 രൂപയാക്കി. ശസ്ത്രക്രിയകൾക്ക് മുമ്പും ശേഷവും അണുബാധയുണ്ടാകാതിരിക്കാൻ ഉപയോഗിക്കുന്ന പോവിഡോൺ അയഡിൻ ഓയിൻമെന്റും വില നിയന്ത്രണത്തിലേക്ക് വന്നു. ഇതിന്റെ ദ്രവരൂപത്തിലുള്ള അഞ്ചിനം നിലവിൽ വിലനിയന്ത്രണമുള്ളവയാണ്.



പുതിയതായി പട്ടികയിലെത്തിയ 59 ബ്രാൻഡ് മരുന്നുകളിൽ പ്രമേഹം, രക്തസമ്മർദം, അണുബാധ തുടങ്ങിയവയ്ക്കുള്ള മരുന്നുകളെല്ലാം ഉൾപ്പെടും. ഇത്തരം മരുന്നുകളുെട രാസമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലകൾ നിയന്ത്രിച്ചിരുന്നത്. എന്നാൽ പ്രത്യേകചേരുവകൾ ചേർത്ത് ചില കമ്പനികൾ നിർമിക്കുന്ന മരുന്നുകൾ ഇതിൽ ഉൾപ്പെടാതെ പോകാറുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ പട്ടിക. പുതിയ വില ചരക്ക്-സേവന നികുതി ഉൾപ്പെടുത്താത്തതാണ്.

Highlights: price Change of Pharmaceutical drugs

Post a Comment

0 Comments