സിൽവർ ലൈനിനായി (വേഗ പാത) റെയിൽവേ ഭൂമിയും; നിർമാണച്ചെലവ് 10% വരെ കുറഞ്ഞേക്കും



തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽപാത(സിൽവർ ലൈൻ)യുടെ ചെലവു പ്രാഥമിക പഠനപ്രകാരം കണക്കാക്കിയ 66,405 കോടി രൂപയിൽ നിന്ന് 10% വരെ കുറയാൻ വഴിയൊരുങ്ങുന്നു. യോജ്യമായ സ്ഥലങ്ങളിൽ റെയിൽവേയുടെ ഉടമസ്ഥതയിലുളള ഭൂമി പാതയ്ക്കായി ഉപയോഗിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ഇതോടെ സ്ഥലമേറ്റെടുപ്പിനുള്ള ചെലവു കുറയും. കഴിഞ്ഞ ദിവസം പൂർത്തിയായ ആകാശസർവേ പ്രകാരം പരമാവധി വീടുകളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കിയാകും അന്തിമ രൂപരേഖ.



പാത കടന്നു പോകുന്ന മേഖലയിൽ 600 മീറ്റർ വീതിയിലാണ് ആകാശസർവേ നടത്തിയത്. ഇതിൽ പരമാവധി 25 മീറ്ററാണ് ഏറ്റെടുക്കുക. നിലവിൽ പലയിടത്തും അടയാളങ്ങൾ സ്ഥാപിച്ചിരിക്കുന്നതു സർവേക്കു വേണ്ടിയാണ്. അന്തിമ രൂപരേഖ തയാറായാലേ യഥാർഥ പാതയുടെ ചിത്രം ലഭിക്കൂ.

സർക്കാരും റെയിൽവേയും അംഗീകരിച്ച പ്രാഥമിക രൂപരേഖ പ്രകാരം പാത കടന്നുപോകുന്ന സ്ഥലങ്ങൾ: കൊച്ചുവേളി–കഴക്കൂട്ടം–കണിയാപുരം–മുരുക്കുംപുഴ–കീഴാറ്റിങ്ങൽ–കടുവാപ്പള്ളി–കല്ലമ്പലം–ചാത്തന്നൂർ–കൊല്ലം ബൈപാസ്–കുണ്ടറ–മുളവന–പോരുവഴി–നൂറനാട്–മുളക്കുഴ (ചെങ്ങന്നൂർ)–ഇരവിപേരൂർ–വാകത്താനം–ഇരവിനെല്ലൂർ–കോട്ടയം–ഏറ്റുമാനൂർ–വൈക്കം–പെരുവ–തിരുവാങ്കുളം–കാക്കനാട്–പഴങ്ങനാട്–പൂക്കാട്ടുപടി–നെടുവണ്ണൂർ–നെടുമ്പാശേരി–അങ്കമാലി–കാടുകുറ്റി–കുഴിക്കാട്ടുശേരി–കടുപ്പശേരി–ചേർപ്പ്–തൃശൂർ–പൂങ്കുന്നം–കുന്ദംകുളം–എടപ്പാൾ–തിരുനാവായ–തിരൂർ–താനൂർ–പരപ്പനങ്ങാടി–കോഴിക്കോട്–കൊയിലാണ്ടി–വടകര–മാഹി–കണ്ണൂർ–കാസർകോട്.

ഇനി

ആകാശസർവേ വിവരങ്ങൾക്കു സർവേ ഓഫ് ഇന്ത്യയുടെ അംഗീകാരം.

സർവേയുടെ അടിസ്ഥാനത്തിൽ പ്രായോഗികതാ പഠന റിപ്പോർട്ട് തയാറാക്കൽ.

ഈ റിപ്പോർട്ടിനു കേരള റെയിൽ ഡലവപ്മെന്റ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗീകാരം.

സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം.

റെയിൽവേ ബോർഡിന്റെ അംഗീകാരം

നിതി ആയോഗിന്റെ അംഗീകാരം

കേന്ദ്ര മന്ത്രിസഭയുടെ ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിയുടെ അംഗീകാരം.

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

(എല്ലാ അംഗീകാരങ്ങൾക്കും കൂടി 1 വർഷം വരെ എന്നാണു കെആർഡിസിഎല്ലിന്റെ നിഗമനം. സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും തത്വത്തിലുള്ള അംഗീകാരമുള്ളതിനാൽ സ്ഥലമെടുപ്പ് ഉൾപ്പെടെ നേരത്തേ തുടങ്ങാം)



ആകെ ചെലവ് 66405 കോടി

കേന്ദ്ര, സംസ്ഥാന വിഹിതം–7720 കോടി വീതം

നികുതി വിഹിതം–7000 കോടി

ഭൂമി വില (സംസ്ഥാന സർക്കാർ) –8500 കോടി

വിദേശ വായ്പ–34454 കോടി


ഭൂമി ഏറ്റെടുക്കുന്നത്– 20–25 മീറ്റർ വീതി

ആകെ ആവശ്യമുള്ള ഭൂമി– 1220 ഹെക്ടർ (സർക്കാർ ഭൂമി 107 ഹെക്ടർ)

പൊളിക്കേണ്ടിവരുന്ന വീടുകൾ–ഏകദേശം 3000


ആകെ 531.34 കിലോമീറ്റർ

വേഗം മണിക്കൂറിൽ 200 കി.മീ.

യാത്രാനിരക്ക് കിലോമീറ്ററിന് 2.75 രൂപ

പ്രതീക്ഷിക്കുന്ന യാത്രക്കാർ– പ്രതിദിനം 67,740

സ്റ്റേഷനുകൾ

1. കൊച്ചുവേളി

2. കൊല്ലം

3. ചെങ്ങന്നൂർ

4. കോട്ടയം

5. എറണാകുളം

6. തൃശൂർ

7. തിരൂർ

8. കോഴിക്കോട്

9. കണ്ണൂർ

10. കാസർകോട്

പുറമേ 2 സ്റ്റേഷനുകൾക്കിടയിൽ മെമു മാതൃകയിൽ ഫീഡർ സ്റ്റേഷനുകളും ഫീഡർ ട്രെയിനുകളുമുണ്ടാകും.

Post a Comment

0 Comments