കോഴിക്കോട് നഗരത്തില്‍ രാത്രികാല ശുചീകരണത്തിന് തുടക്കമാകുന്നു



കോഴിക്കോട്: നഗരത്തില്‍ രാത്രികാല ശുചീകരണത്തിന് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ പാളയത്തും സെന്‍ട്രല്‍ മാര്‍ക്കറ്റിലുമായിരിക്കും പദ്ധതി നടപ്പാക്കുക. കോര്‍പ്പറേഷന്‍ കണ്ടിജന്‍സി വിഭാഗം പുരുഷ ജീവനക്കാരെയായിരിക്കും ശുചീകരണത്തിന് നിയോഗിക്കുകയെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ടു മാസങ്ങള്‍ക്കകം പദ്ധതി നടപ്പാക്കും. ഇതിന് മുന്നോടിയായുള്ള ആദ്യഘട്ടചര്‍ച്ച ഇന്നലെ കോര്‍പ്പറേഷനില്‍ നടന്നു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളും മറ്റു തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു. രാത്രി ഒമ്പതുമുതല്‍ നാലോ അഞ്ചോ മണിക്കൂര്‍ നീളുന്ന തരത്തില്‍ ശുചീകരണം ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

തുടക്കത്തില്‍ പാളയം ബസ് സ്റ്റാന്‍ഡും പരിസരവും, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവയാണ് ഉദ്ദേശിക്കുന്നതെങ്കിലും, രണ്ടാംഘട്ടത്തില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ് അടക്കമുള്ള കേന്ദ്രങ്ങളും ഉള്‍പ്പെടുത്തും. ആളും വാഹനങ്ങളും ഒഴിഞ്ഞിരിക്കെ എളുപ്പത്തില്‍ ശുചീകരണം നടത്താമെന്നതാണ് രാത്രികാല ശുചീകരണത്തിന്റെ മെച്ചം. പുലര്‍ച്ചെ കച്ചവടക്കാരും യാത്രക്കാരും എത്തുമ്പോഴേക്കും പരിസരം വൃത്തിയായിരിക്കും. ചപ്പുചവറുകളും മാലിന്യങ്ങളും അപ്പപ്പോള്‍ ഞെളിയന്‍പറമ്പിലേക്ക് മാറ്റും. എന്നാല്‍, രാത്രിയില്‍ ശുചീകരണം നടത്തുന്ന തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നതാണ് തൊഴിലാളികള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. വീട്ടിലേക്ക് തിരിച്ചുകൊണ്ടിറക്കണം. വെളിച്ചമില്ലായ്മയും പോലീസുകാര്‍ തങ്ങളെ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്നതും പ്രശ്നങ്ങള്‍ക്കിടയാക്കിയേക്കാം.

അതുകൊണ്ടുതന്നെ ശുചീകരണം നടക്കുന്നയിടങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കുകയും, ഹെഡ് ലൈറ്റ് അടക്കമുള്ള വെളിച്ച സംവിധാനങ്ങളും മികച്ചയിനം കൈയുറകളും ലഭ്യമാക്കുകയും വേണം. തൊഴിലാളികള്‍ ആവശ്യപ്പെടുന്നതുപോലെ അവരെ കോര്‍പ്പറേഷന്‍ വാഹനത്തില്‍ തിരിച്ചുകൊണ്ടിറക്കുമെന്നും, മതിയായ വെളിച്ചം ലഭ്യമാക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. ഇവരുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസുകാരെ ബോധ്യപ്പെടുത്തും. ഒരുവാഹനം സഹിതം ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിട്ടുനല്‍കും. രാത്രിസമയത്തെ ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് തീരുമാനമാകേണ്ടതുണ്ട്. തുടര്‍ന്ന് രണ്ടാംഘട്ട ചര്‍ച്ചകളിലൂടെ പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമാകും.

യോഗത്തില്‍ കുടുംബശ്രീയില്‍നിന്നുള്ള ഖരമാലിന്യ തൊഴിലാളികളും പങ്കെടുത്തിരുന്നു. വാഹനങ്ങളുടെയും തൊഴില്‍ ഉപകരണങ്ങളുടെയും അപര്യാപ്തത ജോലിയെ ബാധിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി. അതത് സര്‍കിളുകള്‍ യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് ആരോഗ്യവിഭാഗം നല്‍കിയ നിര്‍ദേശം. ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍, സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി. പ്രതിനിധികളും ഖരമാലിന്യ സംസ്‌കരണ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.