മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ്; അനുവദിച്ച 25 കോടിയും വിതരണം ചെയ്തു


കോഴിക്കോട്:മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനത്തിനു സ്ഥലമേറ്റെടുപ്പിനായി അനുവദിച്ച 50 കോടിയിൽ 25 കോടിയും വിതരണം ചെയ്തതായി അധികൃതർ. അറുപത് ഉടമകളുടെ സ്ഥലത്തിനുളള വിലയായാണ് 25 കോടി നൽകിയത്. ഡയറക്ട് പർചേസ് വഴി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില ഉടമയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രഷറിയിൽനിന്ന് എത്തുകയാണ്. ബാക്കിയുള്ള 25 കോടി രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്നും തഹസിൽദാർ (എൽഎ) പി. മുരളീധരൻ പിള്ള അറിയിച്ചു.

അതേസമയം, സ്ഥലമേറ്റെടുപ്പിന് 100 കോടി രൂപകൂടി അടിയന്തരമായി അനുവദിക്കണമെന്ന് കലക്ടർ യു.വി. ജോസ് സർക്കാരിലേക്ക് എഴുതിയിട്ടുണ്ട്. ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിലുള്ള റോഡ് ആക്‌ഷൻ കമ്മിറ്റിയുടെ പ്രക്ഷോഭങ്ങളുടെ ഫലമായാണ് 50 കോടി അനുവദിച്ചത്. ഫണ്ട് ലഭിക്കുന്നതിനു മുൻപുതന്നെ 42 കോടി രൂപയുടെ റജിസ്ട്രേഷൻ നടന്നിരുന്നു.

മൊത്തം 406 പേരുടെ ഭൂമി റോഡിനായി ഏറ്റെടുക്കേണ്ടിവരും. മലാപ്പറമ്പ് ജംക്‌ഷനിൽ നേരത്തേ കടകളൊഴിഞ്ഞുനൽകിയ കച്ചവടക്കാർക്കും സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുമുള്ള നഷ്ടപരിഹാരം ഇനിയും നൽകിയിട്ടില്ല. ഇതിനായി 78 ലക്ഷം രൂപ അനുവദിക്കണമെന്നും റവന്യു അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, റോഡ് വികസനത്തിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍നിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിനു പുതിയ ചുറ്റുമതില്‍കെട്ടുന്ന പ്രവൃത്തി തുടരുകയാണ്. സ്ഥലം വിട്ടുനല്‍കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് അടുത്ത ഏപ്രില്‍വരെയാണു സമയം. നിലവില്‍ ഗവ. ലോ കോളജിനു ചുറ്റുമതില്‍ നിര്‍മിച്ചിട്ടുണ്ട്. ഗവ. മൃഗാശുപത്രിയുടെ മതിലും പണിതുടങ്ങിയിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്സ് എന്നിവയുടേതടക്കം സ്ഥലം ഏറ്റെടുത്തു പുതിയ ചുറ്റുമതില്‍ നിര്‍മിക്കണം. ഇതിനു മുന്നോടിയായി സ്ഥലത്തെ മരങ്ങള്‍ വെട്ടാനുള്ള നടപടികളാണു പുരോഗമിക്കുന്നത്.