റെയിൽവേ സ്റ്റേഷനു മുൻപിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ കലുങ്ക് വരും



കോഴിക്കോട്: റെയിൽവേ സ്റ്റേഷനു മുൻപിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ കലുങ്ക് നിർമിക്കാനും അഴുക്കുചാൽ നവീകരിക്കാനും മരാമത്ത് വിഭാഗം. ഇവ അടിയന്തരമായി നടപ്പാക്കുന്നതിനു 25 ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്ക് അയച്ചിട്ടുണ്ട്. പെട്ടി ആകൃതിയിലുള്ള കലുങ്ക് നേരത്തേ തയാറാക്കി കൊണ്ടുവന്ന ശേഷം ഇവിടെ സ്ഥാപിക്കുന്നതിനാണ് പദ്ധതി.

ഇതിനോട് അനുബന്ധമായി ഒന്നര മീറ്റർ വീതിയിൽ അഴുക്കുചാൽ നവീകരിക്കും. കലുങ്ക് നിർമിക്കാനായി കിളയെടുത്ത് പിന്നീട് അതു കോൺക്രീറ്റ് ചെയ്തു വരുമ്പോഴേക്കും കൂടുതൽ സമയം എടുക്കും. അതു ഗതാഗത തടസ്സത്തിനു വരെ കാരണമാകുമെന്നതിനാലാണ് കലുങ്ക് തയാറാക്കി കൊണ്ടുവരാൻ തീരുമാനിച്ചതെന്നു അധികൃതർ പറഞ്ഞു.