താമരശ്ശേരി ചുരം വികസനം:2.2 ഏക്കർ വനഭൂമി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ചു



കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ 3, 5, 6, 7, 8 വളവുകള്‍ വീതികൂട്ടുന്നതിന് ആവശ്യമായിവരുന്ന 2.2 ഏക്കർ ഹെക്ടര്‍ വനഭൂമി വിട്ടുനല്‍കുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അറിയിപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. മന്ത്രി ജി. സുധാകരനാണ് ഇക്കാര്യമറിയിച്ചത്. ഈ അഞ്ച് വളവുകള്‍ വീതികൂട്ടുന്നതിന് വനംഭൂമി വേണ്ടിവരികയും അതിനാവശ്യമായ 3205099 രൂപ വനംമന്ത്രാലയത്തിന് രണ്ടുതവണകളായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വനംമന്ത്രാലയം ചില സാങ്കേതികപ്രശ്‌നങ്ങള്‍ തടസ്സമായി ഉന്നയിച്ചതിനെ തുടര്‍ന്ന് അനുമതി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് സംസ്ഥാന നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. ദേശീയപാത 212-ലെ കുന്ദമംഗലം മുതല്‍ ലക്കിടിവരെയുള്ള 42 കിലോമീറ്ററില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 17 കോടി രൂപയുടെ റോഡ് സുരക്ഷാപ്രവൃത്തിയില്‍ 3, 5 വളവുകളിലെ വീതികൂട്ടി വികസിപ്പിക്കുന്നതും ഉള്‍പ്പെടുന്നുണ്ട്. കേന്ദ്രാനുമതിയുടെ അടിസ്ഥാനത്തില്‍ ഈ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചെന്നും ബാക്കിവരുന്ന 6, 7, 8 വളവുകളില്‍ വീതികൂട്ടുന്ന പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments