രാമനാട്ടുകര കിൻഫ്ര നോളജ് പാർക്കിന്റെ സർവേ ആരംഭിച്ചു.

Logo Credit:kinfra website


കോഴിക്കോട്:കാത്തിരിപ്പിനൊടുവിൽ രാമനാട്ടുകരയുടെ  പ്രതീക്ഷയായ രാമനാട്ടുകര കിൻഫ്ര നോളജ് പാർക്ക് സർവേ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 45 കോടി രൂപ ചെലവിട്ട‌് 1.25 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടങ്ങളാണ്  ഐ ടി അധിഷ്ഠിത വ്യവസായ സംരംഭങ്ങൾക്കായി നിർമിക്കുന്നത്. ഇതിനായി 27 കോടി രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ ഭൂമി നിരപ്പാക്കലാണ് ആരംഭിച്ചിരിക്കുന്നത്. ഉടൻ കെട്ടിട നിർമാണം പൂർത്തിയാക്കും.
സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന് കീഴിൽ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ‌് കോർപറേഷൻ (കിൻഫ്ര ) രാമനാട്ടുകര ഫറോക്ക് അതിർത്തിയിൽ ദേശീയ പാതയോരത്തായി വിലയ്ക്ക് വാങ്ങിയ 77.76 ഏക്കർ ഭൂമിയിലാണ് അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് ( നോളജ് പാർക്ക്) സ്ഥാപിക്കുന്നത്.
വിവരസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, മൈക്രോ ഇലക്‌ട്രോണിക്സ്‌ തുടങ്ങിയ മേഖലകളിലെ വൻകിട, ഇടത്തരം കമ്പനികളെ ഉദ്ദേശിച്ചാണ് നോളജ്‌ പാർക്ക്‌ രൂപകൽപ്പനചെയ്തിരിക്കുന്നത്. നിർമാണം പൂർത്തിയായാൽ തുടക്കത്തിൽ 700 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ഭാവിയിൽ  ആയിരങ്ങൾക്ക‌് പ്രത്യക്ഷമായും പരോക്ഷമായും ജോലികിട്ടും.
      കഴിഞ്ഞ എൽഡിഎഫ് സർക്കാർ 250 കോടിരൂപ മുടക്കിയാണ് സ്ഥലം ഏറ്റെടുത്തത്.    2010 ആഗസ്ത്‌ രണ്ടിനാണ്‌ നോളജ്‌ പാർക്കിന്‌ തറക്കല്ലിട്ടത്‌. ഭരണമാറ്റത്തോടെ പദ്ധതിയെ യുഡിഎഫ്‌ സർക്കാർ അവഗണിച്ചു. വീണ്ടും എൽഡിഎഫ് സർക്കാർ വന്നതോടെയാണ് കിൻഫ്ര പദ്ധതിയ്ക്ക് പുതുജീവനായത്. എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇക്കഴിഞ്ഞ ജൂൺ 15നാണ് വ്യവസായ മന്ത്രി പദ്ധതിക്ക‌്        തുടക്കമിട്ടത‌്. 
വിവരസാങ്കേതികവിദ്യ വ്യവസായ വികസന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നോളജ്‌ പാർക്ക് വഴിയൊരുക്കും. ഇതോടൊപ്പം കോഴിക്കോട്, മലപ്പുറം ജില്ലകളുടെ  വ്യവസായ മുന്നേറ്റത്തിനും ഇത‌് വഴിയൊരുക്കും .               
രാമനാട്ടുകര നഗരസഭ പരിധിയിലെ ചാലിപ്പാടം, കണക്കഴിത്താഴം, മുടക്കഴിതാഴം, ചേവലിൽതാഴം, പനിച്ചാൽതാഴം, കുന്നംപുറത്ത്‌താഴം എന്നിവിടങ്ങളിലായുള്ള 167  ഭൂവുടമകളിൽനിന്നാണ്‌ 77.76 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തത്‌. പദ്ധതി മുടക്കുന്നതിനായി യുഡിഎഫ് പഞ്ചായത്ത് അംഗത്തിന്റെ പേരിൽ തന്നെ കേസ് കൊടുത്തിരുന്നെങ്കിലും പൊളിഞ്ഞു. അന്നത്തെ എൽഡിഎഫ് സർക്കാരിൽ വ്യവസായ മന്ത്രിയും രാമനാട്ടുകരയുൾപ്പെടുന്ന ബേപ്പൂർ മണ്ഡലത്തിന്റെ എംഎൽഎയുമായിരുന്ന എളമരം കരീമാണ് നോളജ് പാർക്കിന്റെ ശില്പി. അദ്ദേഹം കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ നോളജ് പാർക്കിനായി ഇടതടവില്ലാതെ പരിശ്രമിച്ചെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ അനുമതി നൽകിയില്ല. ഭരണമാറ്റത്തോടെ വി കെ സി മമ്മദ് കോയ എംഎൽഎ  പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലെത്തിച്ച‌്  നിർമാണാനുമതി നേടി.

ഇതിനിടെ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്തവർ തുക പോരെന്ന് കാട്ടി കോടതിയെ സമീച്ചിരുന്നു, ഹൈക്കോടതി നിർദേശ പ്രകാരം എല്ലാവരുടെയും കേസ് പ്രത്യേക അദാലത്ത് സംഘടിപ്പിച്ച് ഒന്നിച്ച് തീർപ്പാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട‌്. ഇതോടെ കാര്യങ്ങൾ വേഗത്തിൽ തീർപ്പാകും.

Post a Comment

0 Comments