കോഴിക്കോട്: റണ്‍വേ റീ-കാർപ്പറ്റിംഗിന്റെ പേരിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ നിർത്തലാക്കിയിട്ട് മൂന്ന് വർഷം. 2015 ഏപ്രിൽ 30നാണ് കരിപ്പൂരിൽ ജംബോ വിമാനസർവീസുകൾ അവസാനമായ വന്നിറങ്ങിയത്. എയർഇന്ത്യ, സൗദി എയർലെൻസ് എന്നിവയുടെ ജിദ്ദ, റിയാദ് സർവീസുകൾ, എമിറേറ്റ്സ് എയറിന്റെ ദുബായ് വിമാനങ്ങളാണ് നിർത്തലാക്കിയത്. ആഴ്ചയിൽ മൂന്ന് വിമാന കമ്പനികളും കൂടി നടത്തിയിരുന്ന 52 വിമാന സർവീസുകളാണ് ഒറ്റയടിക്ക് പിൻവലിച്ചത്. ഇതോടെ ഹജ്ജ് വിമാന സർവ്വീസുകളും പിൻവലിച്ചു. മൂന്ന് വിമാന കമ്പനികളും പിൻവലിച്ച സർവീസുകൾ ആഴ്ചകൾക്കുളളിൽ തന്നെ കൊച്ചിയിൽ നിന്ന് ആരംഭിക്കുകയും ചെയ്തു.
കരിപ്പൂർ റണ്‍വേ അറ്റകുറ്റപ്പണികൾ നടത്തണമെന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡിജിസിഎ)നിർദേശത്തോടെയാണ് വലിയ വിമാനങ്ങൾ പിൻവലിക്കാൻ നിർദേശിച്ചിരുന്നത്. റണ്‍വേ പരിശോധന നടത്തിയ വിദഗ്ധ സംഘം റണ്‍വേക്ക് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് റീ-കാർപ്പറ്റിംഗിന് നിർദേശിച്ചത്. വിമാനങ്ങൾ വന്നിറങ്ങുന്ന റണ്‍വേയുടെ ഭാഗത്ത് കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്താണ് ടാറിംഗ് നടത്തിയത്.ആയതിനാലാണ് വലിയ വിമാനങ്ങൾ പിൻവലിച്ചത്. നാലുവർഷത്തിലൊരിക്കൽ റണ്‍വേ റീ-കാർപ്പറ്റിംഗ് നടത്തണമെന്നാണ് നിർദേശം.
റണ്‍വേ റീ കാർപ്പറ്റിംഗ് 2016 സെപ്റ്റംബറോടെ പൂർത്തിയാക്കിയെങ്കിലും പിൻവലിച്ച വിമാനങ്ങൾക്ക് ഡിജിസിഎ അനുമതി നൽകിയില്ല. കരിപ്പൂർ റണ്‍വേയിൽ വലിയ വിമാനങ്ങൾക്ക് സുരക്ഷിത ലാൻഡിംഗ് നടത്താനാവില്ലെന്നാണ് നിർദേശം. ഇതോടെ കരിപ്പൂരിലെ കൗണ്ടർ പോലും കമ്പനികൾ പൊളിച്ചുമാറ്റി. വലിയ വിമാനങ്ങളുടെ പിന്മാറ്റം എയർപോർട്ട് അതോറിറ്റിക്ക് കനത്ത നഷ്ട്ടമാണ് ആദ്യവർഷത്തിലുണ്ടാക്കിയത്. പിന്നീട് ചെറിയ വിമാനസർവീസുകൾ വർധിപ്പിച്ചും, അവയുടെ ലാൻഡിംഗ് നിരക്കും, ടെർമിനൽ വാടകയും വർധിപ്പിച്ചാണ് അതോറിറ്റി തുടർന്നുള്ള വർഷത്തെ ബാധ്യതകൾ ഒഴിവാക്കിയത്. മൂന്ന് വർഷത്തിന് ശേഷം പ്രതിഷേധങ്ങൾ ശക്തമായതോടെ ഇടത്തരം വിമാനങ്ങൾക്ക് അനുമതി നൽകാമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. ഇതോടെ കരിപ്പൂരിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയർപോർട്ട് അതോറിറ്റി.
0 Comments