ജപ്പാന്‍ കുടിവെള്ള പദ്ധതി: ചേളന്നൂരിൽ പൈപ്പിടൽ 16-ന് ആരംഭിക്കും


കോഴിക്കോട്‌: ജപ്പാന്‍ കുടിവെള്ള പദ്ധതിയ്‌ക്ക്‌ പൈപ്പിടാനായി ചേളന്നൂര്‍ എസ്‌.എന്‍. കോളജിന്റെ സ്‌ഥലം ഏപ്രില്‍ 10ന്‌ വിട്ടുനല്‍കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഏപ്രില്‍ 16 ഓടെ പൈപ്പിടല്‍ പ്രവൃത്തികളാരംഭിക്കും. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ്‌ 180 മീറ്റര്‍ നീളത്തില്‍ പൈപ്പിടല്‍ പ്രവൃത്തി നടത്തുക. പൈപ്പിടല്‍ പ്രവൃത്തി നടത്താനായി സ്‌ഥലം വിട്ടുകൊടുക്കുന്നതിന്‌ മുന്‍യോഗനടപടികളുടെ രേഖകള്‍ കിട്ടാത്തതാണ്‌ തടസ്സമായതെന്ന്‌ എസ്‌.എന്‍. ട്രസ്‌റ്റ് പ്രതിനിധികള്‍ യോഗത്തില്‍ മന്ത്രിയെ അറിയിച്ചു. രേഖകള്‍ എത്രയും പെട്ടന്ന്‌ ട്രസ്‌റ്റിന്‌ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ ഏപ്രില്‍ 16ന്‌ പ്രവൃത്തികളാരംഭിക്കും.

പദ്ധതി നടപ്പാകുന്നതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമുണ്ടാകും. കലക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ യു.വി. ജോസ്‌, എസ്‌.എന്‍. ട്രസ്‌റ്റ്‌ എക്‌സിക്യുട്ടീവ്‌ അംഗം പി.എം. രവീന്ദ്രന്‍, ചേളന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി. ശോഭന, ചേളന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. വത്സല, വാട്ടര്‍ അതോറിറ്റി അസിസ്‌റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍മാരായ കെ. നാരായണന്‍, ബിജു മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments