മഴ ശക്തി പ്രാപിച്ചു: ചെമ്പുകടവ്-പതങ്കയം പദ്ധതികളിൽ വൈദ്യുതി ഉൽപാദനം തുടങ്ങി




കോഴിക്കോട്:മഴ ശക്തി പ്രാപിക്കുകയും ഇരുവ‍ഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും  ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ചെറുകിട ജലവൈദ്യുത പദ്ധതികളായ ചെമ്പുകടവ്, പതങ്കയം  പദ്ധതികളിൽനിന്നും വൈദ്യുതി ഉദ്പാദനം ആരംഭിച്ചു. കെഎസ്ഇബിയുടെ സ്വന്തം പദ്ധതിയായ ചാലിപ്പുഴയിലെ ചെമ്പുകടവ് ഒന്നാം ഘട്ടം പവർഹൗസിലും ചെമ്പുകടവ് രണ്ടാം ഘട്ടം പവർഹൗസിലും ജൂൺ അഞ്ചു മുതലാണ് വൈദ്യുതി ഉൽപാദനം ആരംഭിച്ചത്. ഈ മൂന്നു ദിവസത്തിനുള്ളിൽ ഒന്നാം ഘട്ടത്തിൽനിന്ന് 8874 യൂണിറ്റും രണ്ടാം ഘട്ടത്തിൽനിന്ന് 11,208 യൂണിറ്റും വൈദ്യുതി ഉൽപാദനം നടന്നു. രണ്ട് പവർ ഹൗസുകളിലുമായി ആറു ജനറേറ്ററുകളാണ് ഒരേ സമയം പ്രവർത്തിക്കുന്നത്. ഒന്നാം ഘട്ടത്തിന് 2.07 മെഗാവാട്ടും രണ്ടാം ഘട്ടത്തിന് 3.75 മെഗാവാട്ടുമാണ് ഉൽപാദന ശേഷി. വർഷകാലങ്ങളിൽ മാത്രം വൈദ്യുതി ഉൽപാദനം നടക്കുന്ന ചെമ്പുകടവ് പദ്ധതി 2003ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.

മലബാറിലെ ആദ്യ സ്വകാര്യ പങ്കാളിത്ത ജലവൈദ്യുത പദ്ധതിയായ ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം ചെറുകിട വൈദ്യുത പദ്ധതി ജൂൺ ആറിനാണ് ഉൽപാദനം ആരംഭിച്ചത്. മിനാർ ഗ്രൂപ്പിന്റെ ഈ പദ്ധതിയുടെ ഉൽപാദന ശേഷി എട്ട് മെഗാവാട്ടാണ്. മൂന്നു ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. പതങ്കയം ആരംഭിച്ചത് കഴിഞ്ഞ വർഷം പതങ്കയം മിനി ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചതു കഴിഞ്ഞ വർഷമാണ്. ചെമ്പുകടവ്, പതങ്കയം പദ്ധതികളിൽനിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി തമ്പലമണ്ണ സബ് സ്റ്റേഷൻ വഴിയാണ് വിതരണം ചെയ്യുന്നത്.

Post a Comment

0 Comments