പൂളക്കടവ് പാലം: എസ്​റ്റിമേറ്റ്​ രണ്ടാഴ്ച്ചക്കകം തയ്യാറാക്കും



കോഴിക്കോട്: നഗര വികസനത്തിന് നാഴികക്കല്ലാവുന്ന പൂളക്കടവ് പാലത്തിന്റെ ഭരണാനുമതിക്കുളള എസ്റ്റിമേറ്റ് രണ്ടാഴ്ചക്കകം തയാറാക്കാൻ തീരുമാനം. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പദ്ധതിയിൽ 20 കോടി രൂപ വകയിരുത്തിയ പാലത്തിനായുള്ള നടപടികളുടെ പുരോഗതി വിലയിരുത്താൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്ര​െൻറ അധ്യക്ഷതയിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോഴിക്കോട് നഗരസഭയെയും കുരുവട്ടൂർ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതാണ് പൂളക്കടവ് പാലം. നിലവിൽ ചെറിയ വാഹനങ്ങൾക്ക് മാത്രം സൗകര്യമുള്ളതാണ് പാലം. ഇറിഗേഷൻ ആഭിമുഖ്യത്തിൽ വെള്ളം സംഭരിക്കാൻ കൂടി സൗകര്യമുള്ള വിധമാണ് പാലം പണിയുക. പൂളക്കടവ് പമ്പിങ് സ്റ്റേഷനിലേക്കുള്ള ജലക്ഷാമം കുറക്കാൻ പദ്ധതി കൊണ്ടാവും. നഗരത്തിൽനിന്ന് ബാലുശ്ശേരി ഭാഗത്തേക്കുള്ള എളുപ്പഴിയാണ് പാലം. വെങ്ങളം - രാമനാട്ടുകര ബൈപാസിൽ നിന്ന് പുതിയ റോഡ് നഗരപാത പദ്ധതിയിൽ ഇപ്പോൾ പൂളക്കടവ് വരെ എത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ബാലുശ്ശേരി-കാരപ്പറമ്പ് റോഡിലേക്ക് പാലം വഴി പെട്ടന്ന് പ്രവേശിക്കാനാവും. ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് (ഐ.ഡി.ആർ.ബി) പാലത്തിന്റെ രൂപകൽപന തയാറാക്കി. തുടർപ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തും. അടുത്ത അവലോകന യോഗം ആഗസ്റ്റ് ഒമ്പതിന് ചേരും. എ. പ്രദീപ്കുമാർ എം.എൽ.എ സംസാരിച്ചു. നഗരസഭ കൗൺസിലർ പി. ബിജുലാൽ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അപ്പുക്കുട്ടൻ, പുഷ്പനാഥൻ, ഭരതൻ മണിയേരി, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഒ.കെ. േപ്രമാനന്ദൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജി. മോഹൻ, കെ.കെ. സത്യൻ, അസി. എൻജനീയർ സി. അജയൻ, പി. രഞ്ജിത് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments