താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍: മരണത്തിൽ ദുരൂഹത


കോഴിക്കോട്:താമരശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകളുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്.  താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ ഏഴ് മാസം മാത്രം പ്രായമായ മകള്‍ ഫാത്തിമയുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. മുഹമ്മദ് അലിയുടെ ഭാര്യ ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം വസ്ത്രം അലക്കാനായി പോയിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ തൊട്ടിലില്‍ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ ബഹളം വച്ചു.



ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍‍ച്ചറിയിലേക്ക് മാറ്റി. താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമരശേരി ഡി.വൈ.എസ്.പി പി. ബിജുരാജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

മുഹമ്മദലിയുടെ സഹോദര ഭാര്യയും രണ്ടര വയസുകാരനായ മകനും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണാതായത് അറിയുന്നത് ഷമീന ബഹളം വച്ചപ്പോള്‍ മാത്രമാണെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. മുറിയുടെ വാതില്‍ അടച്ചാണ് താന്‍ അലക്കാന്‍ പോയതെന്ന് ഷമീനയും പറയുന്നു. ദുരൂഹതയുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്‍റെ തീരുമാനം.

Post a Comment

0 Comments