തീയതി നീട്ടില്ലെന്ന് സുപ്രീംകോടതി: ബിഎസ്-4 വാഹനങ്ങളുടെ വില്‍പന ഒന്നരവര്‍ഷം കൂടി മാത്രം



ന്യൂഡൽഹി:ഭാരത് സ്റ്റേജ് നാല് നിരവാരത്തിലുള്ള എന്‍ജിനുകളില്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ 2020 മാര്‍ച്ച് 31 ശേഷം രാജ്യത്ത് വില്‍ക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ നിര്‍ണായക തീരുമാനം. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി.



രാജ്യത്തെ നഗരങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് സുപ്രിം കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു.  വാഹന എന്‍ജിനില്‍ നിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഭാരത് സ്റ്റേജ് (ബി.എസ്.) മാനദണ്ഡം. വാഹനത്തിന്റെ എന്‍ജിനിലും മറ്റും ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ബി.എസ്. മാനദണ്ഡത്തിലേക്ക് മാറുന്നത്. വാഹനങ്ങളിലെ മാറ്റത്തോടൊപ്പം രാജ്യത്ത് ലഭ്യമാകുന്ന ഇന്ധനവും ഈ മാനദണ്ഡത്തിനനുസരിച്ചാകേണ്ടതുണ്ട്.

ബി.എസ്.-3 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്.-4 വാഹനങ്ങള്‍ പുറംതള്ളുന്ന പുകയില്‍ നിന്നുള്ള മലിനീകരണം 80 ശതമാനം കുറവായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍സ്, നൈട്രജന്‍ ഓക്സൈഡ് എന്നീ വിഷപദാര്‍ത്ഥങ്ങളുടെ അളവു കുറയ്ക്കുന്നതു വഴിയാണ് മലിനീകരണം നിയന്ത്രിക്കുന്നത്. ബിഎസ്-6 വരുന്നതോടെ ഈ തോത് വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍.

വികസിത രാജ്യങ്ങളില്‍ വളരെ നേരത്തെ തന്നെയുണ്ടായിരുന്ന വാഹന മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ 1991-ഓടെയാണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ തുടങ്ങിയത്. ആദ്യ വര്‍ഷം പെട്രോള്‍ വാഹനങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തൊട്ടടുത്ത വര്‍ഷം ഡീസല്‍ വാഹനങ്ങളിലും ഇതു നടപ്പാക്കി.  2005 ഏപ്രിലോടെ രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ നാലുചക്ര വാഹനങ്ങള്‍ക്ക് ഭാരത് സ്റ്റേജ്-3 (ബി.എസ്.-3) മാനദണ്ഡം നടപ്പാക്കി. പിന്നീട് 2017 ഏപ്രില്‍ ഒന്നോടെ ബി.എസ്.-4 ലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് 2020-ഓടെ ബിഎസ്-6 മാനദണ്ഡത്തിലേക്ക് മാറുന്നത്.

Post a Comment

0 Comments