തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പഴയ ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കും



തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കുന്നു. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാർച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എൻ.ജിയിലേക്കോ മാറണമെന്നാണ് നിർദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി.



സിറ്റി പെർമിറ്റ് നിലനിർത്തണമെങ്കിൽ ഉടമകൾ പുതിയ ഇ-റിക്ഷകൾ വാങ്ങുകയോ സി.എൻ.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിർമാതാക്കളുടെ മോഡലുകൾക്ക് സംസ്ഥാന മോട്ടോർവാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസിന്റെ ഇ-റിക്ഷ ഉടൻ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകൾക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്‌സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്.

2000-നു മുമ്പ് പെട്രോൾ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസൽ ഓട്ടോറിക്ഷകൾ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തിൽപ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തിൽപ്പെട്ട ഡീസൽ ഓട്ടോറിക്ഷകൾക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലെത്തുന്നുണ്ട്. ഇത് തടയാനാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



വൈദ്യുത വാഹനനയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് 70,689-ഉം എറണാകുളത്ത് 58,271-ഉം കോഴിക്കോട്ട് 51,449-ഉം ഓട്ടോറിക്ഷകളാണുള്ളത്. ഇതിൽ പകുതിയിലധികം ഡീസലിൽ ഓടുന്നവയാണ്. പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതുകുറയ്ക്കാൻ പാരമ്പരാഗത ഊർജം ഇന്ധനമാക്കിയ പൊതുവാഹനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ കഴിയുമെന്ന് വൈദ്യുതി വാഹനനയത്തിൽ പറയുന്നു. ആറുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ പൂർണമായി വൈദ്യുതിയിലേക്കു മാറ്റും.

Post a Comment

0 Comments