100 അല്ല ഇനി 112: കേരള പൊലീസിന് പുതിയ എമര്‍ജന്‍സി നമ്പർ


തിരുവനന്തപുരം: പൊലീസിൻറെ അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ വിളിക്കുന്ന 100 എന്ന നമ്പർ മാറുന്നു. 'ഡയൽ 100' (Dial-100) ന് പകരം 112 ലേക്കാണ് പൊലീസിൻറെ മാറ്റം. രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിൻറെ ഭാഗമായാണ് പുതിയ പദ്ധതി. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാൽ മതി.



100-ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. ഈ മാസം 19 മുതൽ  എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനവും പൊലീസുകാരും ഇവിടെയുണ്ടാകും. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയിൽ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമിൽ നിന്നും മനസിലാക്കാം. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പൊലീസുകാർക്ക് പ്രവർത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കിൽ വയർലസ് വഴി സന്ദേശം നൽകും.

750 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തിനായി സജ്ഞമാക്കിയിട്ടുണ്ട്. പരീക്ഷടിസ്ഥാനത്തില്‍ പുതിയ കണ്‍ട്രോള്‍ റൂം ഇപ്പോള്‍ പ്രവർ‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിൻ ഫണ്ടുപയോഗിച്ചുള്ള കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനം സി-ഡാക്കാണ് സ്ഥാപിച്ചത്. എട്ടരക്കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments