കോഴിക്കോട്ടങ്ങാടിയിലെ കഴിക്കുന്നവരുടെ മനസ്സ് നിറക്കുന്ന ഈ ചായക്കടക്ക് ഒരു പ്രത്യേകതയുണ്ട്!



കോഴിക്കോട്:ഭക്ഷണത്തിന് പേര് കേട്ട കോഴിക്കോട്ടങ്ങാടിയിലെ ഇക്കായീസ് എന്ന ഈ കടക്ക് ഒരു പ്രത്യേകതയുണ്ട്. പൂര്‍ണ്ണമായും ഓട്ടിസം, ഡൗൺസിൻഡ്രോം തുടങ്ങിയ അസുഖങ്ങൾ കാരണം ഒറ്റപ്പെട്ട് വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ് ഇന്നീ കട നിയന്ത്രിക്കുന്നതും കടയിലേക്ക് വരുന്നവര്‍ക്ക് സ്നേഹത്തോടെ സുലൈമാനിയും പലഹാരവും നല്‍കുന്നത്. ഇങ്ങനെയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഇക്കായീസ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയതെന്ന് കടയുടമകള്‍ പറയുന്നു. സംവിധായകനും നടനുമായ സാജിദ് യഹിയ കടയെ ക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ നിന്നാണ് ഇതിന്റെ പ്രത്യേകത ജനങ്ങള്‍ അറിയുന്നത്. സംരംഭത്തെ പിന്തുണച്ച് നിരവധി പേരാണ് ഓൺലൈനിലും അല്ലാതെയും രംഗത്ത് വന്നിരിക്കുന്നത്.



സാജിദ് യഹിയയുടെ കുറിപ്പ്

"ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ ഇക്കായീസിന്റെ മുൻവശമാണ്. ചെറുകടികളും, ചായയും വിൽക്കുന്ന ചെറിയൊരു കൗണ്ടർ. ഇതിനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറിൽ നിന്നും നമുക്ക് ചായ നൽകുന്നവർ ഓട്ടിസം, ഡൗൺസിൻഡ്രോം, തുടങ്ങിയ അസുഖങ്ങൾ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം."

സാജിദ് യഹിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ




View this post on Instagram

നല്ല മുഹബ്ബത്തുള്ള സുലൈമാനി എവിടാ കിട്ടാ? സത്യത്തിൽ സുലൈമാനിയിൽ മുഹബ്ബത്തുണ്ടോ? മധുരവും ചായപ്പൊടിയും രുചിയുള്ള മറ്റു പലതുമല്ലേ? അല്ല. മുഹബ്ബത്ത് ഉണ്ട്. അത് എനിക്ക് മനസ്സിലായത് ഇന്ന് ഇക്കായീസിൽ പോയപ്പോഴായുരുന്നു. സുലൈമാനിയിലെ മുഹബ്ബത്ത് നമ്മൾക്ക് പറഞ്ഞു തന്നത് രണ്ട് സാങ്കൽപ്പിക കഥാപാത്രങ്ങളായിരുന്നെങ്കിലും, അതിൽ ഫൈസി കോഴിക്കോടൻ ബിരിയാണി വെച്ചു വിളമ്പിയപ്പോൾ സംസാരിക്കാൻ സാധിക്കാതെ ആംഗ്യത്തിലൂടെ നന്ദി പ്രകടിപ്പിച്ച ചില മുഖങ്ങൾ ഒരു വിങ്ങലായി ഇന്നും നമ്മുടെ മനസ്സിൽ തങ്ങിനിൽപ്പുണ്ടാകും. ആ മുഖങ്ങളായിരുന്നു ഇന്ന് സുലൈമാനി കുടിക്കാൻ പോയ എന്നെ വരവേറ്റത്. ആശ്ചര്യത്തോട് കൂടി അവരെ ഞാൻ നോക്കി നിന്നു. അപ്പോഴാണ് സഫ്രീൻ പറഞ്ഞത്, ഇവർ നടക്കാവ് വി സ്‌മൈൽ എന്ന സ്ഥാപനത്തിലെ വിദ്യാർഥികളാണെന്നും, കഴിഞ്ഞ ഒരാഴ്ചയായി അവർ ഇവിടെ ജോലിയെടുത്ത് സമ്പാദിക്കുകയാണെന്നും. അത്ഭുതത്തോട് കൂടി വീണ്ടും നോക്കിയപ്പോൾ അവർ തിരികെ തന്നത്, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നിഷ്കളങ്കമായ പുഞ്ചിരി. ' ആരാ നല്ല സുലൈമാനി എനിക്ക് തരാ?' എന്ന് ചോദിക്കേണ്ട താമസം, അമീൻ ചാടിയെണീറ്റുകൊണ്ട് കെറ്റിലിൽ നിന്ന് സുലൈമാനി ഗ്ലാസ്സിലേക്ക് പകർത്തി. ഞാൻ അത് കൈനീട്ടി വാങ്ങി പിറകിലോട്ട് തിരിയുമ്പോഴേക്കും എനിക്കുള്ള ഇരിപ്പിടം ഒരുക്കുന്ന തിരക്കിലായിരുന്നു മുബശിർ, മുഹബ്ബത്തിൽ ചാലിച്ച ആ സുലൈമാനി കുടിച്ചപ്പോഴേക്കും മനസ്സ് മാത്രമല്ല, കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു. നിറമനസ്സോടെ ഞാൻ നീട്ടിയ നൂറ് രൂപാ നോട്ട് ജിൻഷാദ് ചിരിച്ചുകൊണ്ട് വാങ്ങി. ബാക്കി പണം കണക്കുകൂട്ടാൻ ബുദ്ധിമുട്ടുന്ന അവനെ നോക്കി അമീൻ എന്റടുത്ത് സ്വകാര്യം പറഞ്ഞു : " ജസീംക്കാ, അവന് കണക്ക് കൂട്ടാൻ അറീല, ഇൻക്ക് നന്നായി അറിയാം". "അവന് പറഞ്ഞു കൊടുക്കണം ട്ടോ " എന്ന് ഞാൻ പറഞ്ഞപ്പോ അവന്റെ കണ്ണിൽ കണ്ട ആത്മാഭിമാനത്തിന്റെ തിളക്കത്തിന് വല്ലാത്തൊരു മൊഞ്ച്. ആരോ കൊടുത്ത ടിപ്സ് കൈകൊണ്ട് വാങ്ങിയ ആവൻ ആദ്യം വിളിച്ചത് ഉമ്മയെ: "ഉമ്മാ, ഇനി ഇൻക്ക് ഇങ്ങളെ പൈസ മാണ്ട. ഞാൻ അധ്വാനിച്ച പൈസ ണ്ട്". സഫ്രീൻ ഇത് പറഞ്ഞപ്പോ എന്റെ കണ്ണു നിറഞ്ഞു. തിരിച്ചിറങ്ങുമ്പോഴേക്കും ഒരു കാര്യം എനിക്ക് മനസ്സിലായി, സുലൈമാനിയിലെ മുഹബ്ബത്ത് എന്നൊക്കെ പറയുന്നത് നമ്മുടെയൊക്കെ ഖൽബിൽ നിന്ന് വരുന്നതാണ്. ഇന്ന് ഇക്കായീസാണ് ഇത് ചെയ്തതെങ്കിൽ നാളെ ഖൽബിൽ തേനൊഴുകുന്ന മുഴുവൻ കോഴിക്കോട്ട്കാരും ഇത് ഏറ്റെടുക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു. - അബൂ സൈനബ്
A post shared by Saajid Yahiya Che The ലാടൻ (@sajidyahiya) on



View this post on Instagram

ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ Ikkayees ന്റെ മുൻവശമാണ്. ചെറുകടികളും, ചായയും വിൽക്കുന്ന ചെറിയൊരു കൗണ്ടർ. ഇതൊനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറിൽ നിന്നും നമുക്ക് ചായ നൽകുന്നവർ ഓട്ടിസം, ഡൗൻസിൻഡ്രം, തുടങ്ങി അസുഖങ്ങൾ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം.. ❤❤ #copied
A post shared by Saajid Yahiya Che The ലാടൻ (@sajidyahiya) on

Post a Comment

0 Comments