മുട്ടയുല്‍പാദനത്തിന് മാതൃകയായി ചാത്തമംഗലത്തെ ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രം



കോഴിക്കോട്:പാലില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി നീങ്ങുന്ന സംസ്ഥാനത്ത് മുട്ടയുല്‍പാദനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള കോഴിക്കുഞ്ഞുങ്ങളെ ചാത്തമംഗലത്തെ കേന്ദ്രത്തില്‍ നിന്നാണ് കൈമാറുന്നത്. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം പരീക്ഷണങ്ങളിലൂടെ സ്വന്തമാക്കിയ മികവും പ്രത്യേകതയാണ്.



ആസൂത്രണവും സാങ്കേതികത്തികവും ആത്മാര്‍ഥതയും. ഇതിന്റെ കൃത്യമായ നടത്തിപ്പാണ് മികവിന് ആധാരം. അ‍‍ഞ്ചേക്കറില്‍ അധികം ശ്രദ്ധയില്ലാതിരുന്ന കേന്ദ്രം ഇന്ന് മലബാറിലെ മൂന്ന് ജില്ലകള്‍ക്ക് ആവശ്യാനുസരണം മുട്ടയുല്‍പാദിപ്പിക്കാനുള്ള വഴിയൊരുക്കുകയാണ്. കഴിഞ്ഞവര്‍ഷം മാത്രം ആറ് ലക്ഷത്തോടടുത്ത് കോഴിക്കുഞ്ഞുങ്ങളെ അംഗീകൃത ഫാമുകള്‍ക്ക് കൈമാറി. വളര്‍ത്തി വലുതാക്കി പലതും സ്കൂള്‍ കുട്ടികള്‍ വഴിയും തദ്ദേശസ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിലൂടെയും വീടുകളിലെത്തി.

യന്ത്രസഹായത്തോടെയുള്ള തീറ്റവിതരണം. രോഗപ്രതിരോധശേഷിക്ക് പ്രാധാന്യം നല്‍കിയുള്ള പരിചരണം. വിപുലമായ ഹാച്ചറിയും മറ്റേത് കേന്ദ്രത്തോടും കിടപിടിക്കുന്നതാണ്. വിവിധ രാജ്യങ്ങളിലെ അലങ്കാരക്കോഴിയുള്‍പ്പെടെ പിടയും പൂവനുമെല്ലാം ചേര്‍ന്ന എക്സിബിഷന്‍ കൗണ്ടര്‍ മറ്റൊരു ആകര്‍ഷണമാണ്. പുറത്ത് നിന്ന് വരുന്നവര്‍ക്ക് കൂടുതലറിയുന്നതിനും ഇഷ്ടപ്പെട്ട കോഴികളെ സ്വന്തമാക്കുന്നതിനും അവസരമുണ്ട്.

ജില്ലാ പഞ്ചായത്ത് നല്‍കിയ എഴുപത് ലക്ഷം രൂപയ്ക്ക് പകരമായി ഒരു കോടി മുപ്പത് ലക്ഷമാണ് കഴിഞ്ഞവര്‍ഷം സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടായത്. ഹോര്‍മോണ്‍ കുത്തിവയ്പുള്‍പ്പെടെ ഇറച്ചിക്കോഴി ഹാനികരമെന്ന ആശങ്ക പരക്കുമ്പോള്‍ ഇവിടെ നിന്ന് നിങ്ങള്‍ക്ക് സുരക്ഷിതമായി കോഴിക്കുഞ്ഞിനെ വാങ്ങാം.

Post a Comment

0 Comments