കോഴിക്കോട് വന്‍ കള്ളനോട്ട് വേട്ട; രണ്ടിടങ്ങളിൽ നിന്നായി 20 ലക്ഷത്തിന്റെ വ്യാജനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട്ട് നടന്ന റെയ്ഡിൽ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.




കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുൾ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടമ്പുഴയിൽ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ബാക്കി നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നേയുള്ളൂ. ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത് കുന്ദമംഗലത്ത് നടത്തിയ റെയ്ഡിലാണ്. കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തെന്ന വിവരമുണ്ട്. ഇതേ വീട്ടിൽ നിന്ന് നോട്ടടിക്കുന്ന യന്ത്രവും പിടികൂടിയിട്ടുണ്ട്.



ആറ്റിങ്ങലിൽ ലക്ഷങ്ങളുടെ കള്ളനോട്ടുമായി 4 പേർ പിടിയിലായിരുന്നു. ആറ്റിങ്ങലിൽ നിന്ന് ആറേമുക്കാൽ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് കോഴിക്കോട് റെയ്ഡ് നടത്തിയത്. ഫറോക്ക് സ്വദേശിയായ ഷമീർ ആണ് കേസിലെ മുഖ്യപ്രതി. ഇയാൾ ആറ്റിങ്ങലിൽ നിന്ന് പിടിയിലായി. ഷമീർ അച്ചടിച്ച നോട്ടുകൾ കോഴിക്കോടു നിന്ന് ആറ്റിങ്ങലിൽ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments