തൂണേരിയില്‍ വീണ്ടും പോസിറ്റീവ് കേസുകള്‍; ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു



കോഴിക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗവും ഉള്‍പ്പെടെയുള്ളവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ച തൂണേരി പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. തൂണേരി, ചെക്യാട് പഞ്ചായത്തുകളിലെ 47 പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 43 പേരുടെ കൂടി ആന്റിജന്‍ പരിശോധനാഫലവും പോസിറ്റീവായി.



568 പേരുടെ സ്രവസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് 43പേര്‍ക്കു പോസിറ്റീവായത്. ഇവരുടെ രണ്ടാംഘട്ട പരിശോധന നടത്തിയ ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. തൊട്ടടുത്ത നാദാപുരം പഞ്ചായത്തില്‍ മൂന്നുപേര്‍ക്കാണ് കൊവിഡ് ബാധ. എല്ലാവരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കു മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മരണവീട് സന്ദര്‍ശിച്ച തൂണേരി സ്വദേശികള്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് ആദ്യം പരിശോധനയ്ക്കു വിധേയരാക്കിയത്.

ഇതേ മരണവീട്ടിലെത്തിയ നാദാപുരം, തൂണേരി സ്വദേശികള്‍ പ്രദേശത്തെ പല പൊതുചടങ്ങുകളിലും പങ്കെടുത്തിരുന്നുവെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നാദാപുരത്ത് ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയ വ്യാപാരിയും രോഗബാധിതരുടെ പട്ടികയിലുണ്ട്. ആ ചടങ്ങില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്. സമ്പര്‍ക്കക്കേസുകളുടെ വ്യാപനം കണക്കിലെടുത്താണ് തൂണേരി പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍
ഏര്‍പ്പെടുത്തിയത്.

നാദാപുരം പഞ്ചായത്ത് കണ്ടൈന്‍മെന്റ്‌ സോണായി തുടരും. സമീപ പഞ്ചായത്തുകളായ എടച്ചേരി, വളയം, ചെക്യാട് എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലയിലെ വടകര നഗരസഭ പൂര്‍ണമായും കണ്ടൈന്‍മെന്റ്‌ സോണാക്കി. ഇവിടെയും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായാണ് വിവരം. ഇവിടെ കൊവിഡ് സ്ഥിരീകരിച്ച നാലുപേരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട 250പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. രണ്ടിടങ്ങളിലായി നടന്ന പരിശോധനയില്‍ 16 പേരുടെ ഫലം പോസിറ്റീവാണ്. ഇവരെയും എഫ്എല്‍ടിസിയിലേക്കു മാറ്റിയിട്ടുണ്ട്.



കോര്‍പറേഷനിലെ അരീക്കാട്, മുഖദാര്‍, പന്നിയങ്കര വാര്‍ഡുകള്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മൂന്നുവാര്‍ഡുകള്‍ എന്നിവയും പുതുതായി കണ്ടൈന്‍മെന്റ്‌ സോണിലുള്‍പ്പെടുത്തി. കോര്‍പറേഷനിലെ വെള്ളയില്‍ വാര്‍ഡും ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പും പട്ടികയില്‍ നിന്നൊഴിവാക്കി. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന പൂര്‍ത്തിയാകുകയും മറ്റാര്‍ക്കും രോഗപ്പകര്‍ച്ച കണ്ടെത്തിയിട്ടുമില്ലാത്ത സാഹചര്യത്തിലാണ് നടപടി.

Post a Comment

0 Comments