കോഴിക്കോട് ഉൾപ്പെടെ കേരളത്തിൽ മൂന്നു സൈബര്‍ പൊലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.



തിരുവനന്തപുരം:എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പൊലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അത് തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ (മൊത്തം 54) സൃഷ്ടിക്കും. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണു സൈബര്‍ പൊലീസ് സ്‌റ്റേഷനുള്ളത്. പുതുതായി രൂപീകരിക്കുന്ന ഓരോ സ്റ്റേഷനിലും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു എ.എസ്.ഐ, നാലു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, 11 സിവില്‍ പൊലീസ് ഓഫീസര്‍ ഒരു ഡ്രൈവര്‍ എന്നിങ്ങനെയാവും തസ്തികകള്‍.

ഒരു എ.ഡി.ജി.പി/ഐ.ജിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പിയും സി.ഐയും അടങ്ങിയ സൈബര്‍ വിഭാഗമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ ലോക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ സൈബര്‍ സെല്ലുകള്‍ക്ക് കൈമാറുകയാണ് പതിവ്. സൈബര്‍ സെല്ലുകള്‍ക്ക് കേസ് അന്വേഷിക്കാന്‍ മാത്രമാണ് അനുമതി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയില്ല. മൊബൈല്‍ ഫോണ്‍ മോഷണം, വെബ്‌സൈറ്റ് ഹാക്കിംഗ്, സോഷ്യല്‍ മീഡിയ വഴിയുള്ള അപകീര്‍ത്തി തടയല്‍, സൈബര്‍ തീവ്രവാദം എന്നിവ അടക്കമുള്ളവയുടെ അന്വേഷണ ചുമതല സൈബര്‍ സ്റ്റേഷനുകള്‍ക്കായിരിക്കും.

Post a Comment

0 Comments