ചുരം റോപ്​ വേ ശിലാസ്ഥാപനം ജൂലൈ മൂന്നിന്



കോഴിക്കോട്:കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വയനാട് ചുരം റോപ് വേയുടെ ശിലാസ്ഥാപനം ജൂലൈ 3-ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിർവഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന നിർദിഷ്ട റോപ്‌ വേയിൽ 50 കാറുകളിലായി 400 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കുവേണ്ടി ഒരുമരം പോലും വെട്ടിമാറ്റുകയോ പ്രകൃതിക്ക് കോട്ടംതട്ടുന്ന വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യില്ലെന്ന് ആസൂത്രകരിലൊരാളും വയനാട് ജില്ല ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറുമായ ജോണി പാറ്റാനി പറഞ്ഞു. 70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റോപ്‌ വേക്കുവേണ്ടി ലക്കിടി ഓറിയൻറൽ കോളജിന് സമീപം ആറര കോടി രൂപ മുടക്കി മൂന്ന് ഏക്കറും അടിവാരത്തു അഞ്ചുകോടി രൂപ നൽകി രണ്ടേക്കറും വാങ്ങിയിട്ടുണ്ട്. വനത്തിന് മുകളിലൂടെ പോകുന്ന റോപ്‌ വേക്ക് വനം വകുപ്പി​ന്റെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. വനംവകുപ്പിന് പകരം സ്ഥലം നൽകും.

Post a Comment

0 Comments