കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 1.20 കോടിയുടെ അത്യാധുനിക മോളിക്യുലാര്‍ ലാബ് വരുന്നു. ഇവിടെ നൂതന മോളിക്യൂലാര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനം ഒരുക്കുന്നതിനുള്ള 1.20 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മറ്റു തരത്തിലുള്ള ലാബ് പരിശോധനകളിലൊന്നും വ്യക്തമാകാത്ത സങ്കീണങ്ങളായ രോഗങ്ങള്‍ സൂക്ഷ്മതയോടെ കണ്ടുപിടിക്കാന്‍ ഈ മോളിക്യുലാര്‍ ലാബിലൂടെ സാധിക്കുന്നതാണ്. ഈ ലാബ് പ്രവര്‍ത്തനസജ്ജമാകുമ്പോൾ സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ വളരെ കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ കോളേജിനുള്ളല്‍ തന്നെ രോഗനിര്‍ണയവും ചികിത്സയും നടത്താനാകും.
മെഡിക്കല്‍ കോളേജിലെ മാതൃശിശു മന്ദിരത്തിലാണ് ഈ മോളിക്യുലാര്‍ ലാബ് സ്ഥാപിക്കുന്നത്. മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനത്തിനായി അഡ്ജസ്റ്റബിള്‍ സിങ്കിള്‍ ചാനല്‍ പിപ്പിറ്റേഴ്സ്, ക്ലാസ് 2 ബയോസേഫ്റ്റി ക്യാബിനറ്റ്, തെര്‍മ്മല്‍ സൈക്‌ലര്‍, റിയല്‍ ടൈം പി.സി.ആര്‍., എലിസ റീഡര്‍ , ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ഡേറ്റ അനലൈസിസ് സിസ്റ്റം, എച്ച്.എല്‍.എ. അനലൈസിംഗ് സിസ്റ്റം, സിവില്‍ ജോലികള്‍ തുടങ്ങിവയ്ക്കാണ് തുക അനുവദിച്ചത്. ജെനിറ്റിക് രോഗങ്ങളും ക്യാന്‍സര്‍ രോഗങ്ങളും പല രൂപത്തിലാണ് കാണുക. അതിനനുസരിച്ച് കൃത്യമായ ഇടവേളകളില്‍ രോഗനിര്‍ണയം നടത്തി അതനുസരിച്ച് ചികിത്സിച്ചാല്‍ മാത്രമേ ഫലം ലഭ്യമാകുകയുള്ളൂ. ഇതിനായി നിരവധി പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ശ്വാസകോശാര്‍ബുദം, ബ്ലഡ് ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ ഫലപ്രദമായി നിര്‍ണയിക്കുന്നതിന് മോളിക്യുലാര്‍ ലാബിലൂടെ കഴിയും. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ അവയവങ്ങളുടെ ചേര്‍ച്ച നോക്കുന്ന എച്ച്.എല്‍.എ. സംവിധാനവും ഇവിടെ ഒരുക്കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു വരുന്ന മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റില്‍ നടത്തുന്ന ഗവേഷണങ്ങള്‍ രോഗികള്‍ക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഇത് സാക്ഷാത്ക്കരിക്കുന്നത്.
0 Comments