പാറോപ്പടി-കണ്ണാടിക്കൽ ജലാശയം: കരട് റിപ്പോര്‍ട്ട് ഈമാസം


കോഴിക്കോട്: പാറോപ്പടിയിൽ നാൽപതേക്കറില്‍ ജലാശയം നിർമിക്കാനുള്ള പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആര്‍.ഡി.എം) ഈ മാസം ഒടുവില്‍ സർക്കാറിന് സമര്‍പ്പിക്കും. തുടർന്ന് കേന്ദ്ര ജലവിഭവ വികസന മാനേജ്‌മെന്റ് ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കും. ഇതി​ന്റെ മുന്നോടിയായി എ. പ്രദീപ്കുമാർ എം.എൽ.എയും സി.ഡബ്ല്യു ആർ.ഡി.എമ്മിലെ വിദഗ്ധസംഘവും സ്ഥലത്ത് പരിശോധന നടത്തി. രണ്ട് കിലോമീറ്ററോളം വിസ്തൃതിയുള്ള വൃഷ്ടിപ്രദേശത്തുനിന്ന് ഒഴുകിയെത്തുന്ന നീരുറവകൾ പാഴാകാതെ സംരക്ഷിക്കുന്ന തടാകമാണ് ലക്ഷ്യം. അറുപതേക്കറില്‍ ജലാശയത്തിനു ചുറ്റും വനവത്കരണം വരുന്നതോടെ പരിസ്ഥിതിക്ക് പോറലേൽപ്പിക്കാതെ കോഴിക്കോട് നഗരത്തിന് സമീപം വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച നിര്‍ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാണിച്ചു.

2016-17 ബജറ്റില്‍ ഇതിനായി കിഫ്ബിയില്‍ 20 കോടി വകയിരുത്തിയിരുന്നു. വിനോദ സഞ്ചാരവകുപ്പിനാണ് അഡ്മിനിസ്‌ട്രേഷന്‍ ചുമതല. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല നല്‍കിയത്. എ. പ്രദീപ്കുമാര്‍ എം.എൽ.എ, കലക്ടര്‍ യു.വി ജോസ്, സബ്കലക്ടര്‍ വി. വിഘ്‌നേശ്വരി, തഹസില്‍ദാര്‍ സുബ്രഹ്മണ്യൻ, സി.ഡബ്യൂ.ആര്‍.ഡി.എം ഡയറക്ടര്‍ ഡോ. എ.ബി. അനിത, ശാസ്ത്രജ്ഞരായ ഡോ. പി.ആര്‍ അരുൺ, വി.പി. സുശാന്ത്, ടി.കെ. ദൃശ്യ, ടെക്‌നിക്കല്‍ ഓഫിസര്‍ ചന്ദ്രന്‍ കൊളപ്പാടന്‍ എന്നിവരാണ് പരിശോധന നടത്തിയത്. വേനലിലും മഴക്കാലത്തും ശാസ്ത്രജ്ഞര്‍ ഇവിടെ സാധ്യത പഠനം നടത്തിയിരുന്നു. ദേ വരുന്നൂ, കോഴിക്കോട് മോഡൽ വേനല്‍കാലത്തും ഉറവയുള്ള തണ്ണീര്‍ത്തടമാണ് ജലാശയമാക്കുന്നത്. രണ്ട് കിലോമിറ്ററോളം വൃഷ്ടിപ്രദേശമുണ്ട്. കാലവര്‍ഷത്തില്‍ പൂനൂര്‍ പുഴയില്‍നിന്നുള്ള വെള്ളപ്പൊക്കമുണ്ടായാല്‍ ജലാശയം കരകവിയാനുള്ള സാധ്യതയുണ്ട്. അതുകൂടി പരിഗണിച്ചാണ് കരട് റിപ്പോര്‍ട്ട് തയാറാക്കുക. നിലവിലെ തണ്ണീര്‍ത്തടത്തിലെ മണ്ണ് നീക്കാതെ ജലാശയം വിപുലപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ജലാശയം നിര്‍മിച്ച് സംരക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയായിരിക്കും ഇത്. ഭൂമി ഏറ്റെടുക്കുന്നതിനുപകരം പദ്ധതിക്ക് ഭൂമി നല്‍കുന്ന ഭൂ ഉടമകള്‍ക്ക് ഓഹരിപങ്കാളിത്തം നല്‍കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ജലാശയത്തോട് ചേര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഇടമൊരുക്കും.

Post a Comment

0 Comments