കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് നഗരത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനോലി കനാൽ നിറഞ്ഞു കവിഞ്ഞു. മാവൂർ റോഡ് മുഴുവനായും വെള്ളത്തിനടിയിലാണ്. നഗരത്തിലെ പെട്രോൾ പമ്പിലും കടകളിലും വെള്ളം കയറി. മാവൂർ, കൂളിമാട്, അരീക്കോട് ഭാഗങ്ങളിലേക്കുള്ള ബസ് സർവ്വീസ് നിർത്തി വെച്ചു.
പൊറ്റമ്മൽ, കോട്ടൂളി, ജാഫർഖാൻ കോളനി, പയ്യാനക്കൽ, നല്ലളം, കീഴ്വനപ്പാടം, ഒളവണ്ണ, കമ്പിളി പറമ്പ് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ് നല്ലളം, കീഴ്വനപ്പാടം എന്നിവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫാമിലി പാലസ് ഒാഡിറ്റോറിയത്തിലേക്കാണ് പ്രദേശത്തുകാരെ മാറ്റിയത്.
കോഴിക്കോട്-ബംഗളൂരു ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇൗങ്ങാപ്പുഴ, നെല്ലിയാങ്കണ്ടി, പടനിലം എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളം കയറിയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. പരുത്തിപാറ മൂർക്കനാട് കടവിൽ ഒറ്റപ്പെട്ട 38 കുടുംബങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ജില്ലയിൽ നിന്ന് 5000പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
0 Comments