രണ്ടുദിവസത്തിനിടെ സംസ്ഥാനത്ത് എലിപ്പനി മരണം 9; 33 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു: ജാഗ്രത നിർദ്ദേശം



തിരുവനന്തപുരം: പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ കൂടുന്നു. ഒമ്പത്‌ പേരുടെ മരണം എലിപ്പനി മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ മരിച്ചത് ശനിയാഴ്ചയാണ്. ഞായറാഴ്ച അഞ്ചുപേരും മരിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളിലായി മൂന്നുപേര്‍ വീതവും മലപ്പുറത്ത് രണ്ട്, തിരുവനന്തപുരത്ത് ഒന്ന് എന്നിങ്ങനെയാണ് പനിബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചു മരണങ്ങള്‍ക്ക് കാരണം എലിപ്പനിയാണോയെന്ന് സ്ഥിരീകരിക്കാനുണ്ട്. അതേസമയം കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.



ഇവര്‍ക്ക് ബാധിച്ചത് എലിപ്പനിയാണോയെന്ന് പരിശോധിക്കും. ഇവര്‍ക്ക് എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. അതേസമയം 33 പേര്‍ക്കാണ് ഞായറാഴ്ച മാത്രം എലിപ്പനി സ്ഥിരീകരിച്ചത്.  എലിപ്പനിയുടെ ലക്ഷണങ്ങളുമായി 68 പേര്‍ ചികിത്സ തേടി. സംസ്ഥാനത്ത് ഓഗസ്റ്റ് മുതല്‍ ഞായറാഴ്ചവരെ 57 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലായി ആയിരക്കണിക്കിന് ആളുകളാണ് എലിപ്പനിയുടെ ലക്ഷണങ്ങളുമായി ഇത്രയും ദിവത്തിനിടെ ചികിത്സ തേടിയത്. അതേസമയം സ്വകാര്യ ആശുപത്രിയില്‍ എലിപ്പനിക്ക് ചികിത്സ തേടിയതും എലിപ്പനി സ്ഥിരീകരിച്ചതുമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.  മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് എലിപ്പനിയുടെ ഭീഷണി കൂടുതലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരവധി ആളുകളാണ് ചികിത്സ തേടിയിരിക്കുന്നത്. പ്രളയത്തിന് പിന്നാലെ എലിപ്പനി ഭീഷണി മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് എല്ലാ ദുരിതാശ്വാസ ക്യാമ്പിലും ഇതിനുള്ള പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നു.

Post a Comment

0 Comments