കോഴിക്കോട് ജില്ലയിലെതുൾപ്പെടെ സംസ്ഥാനത്തെ 39 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങൾ നിർമിക്കാൻ തത്വത്തില്‍ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി സുധാകരന്‍



കോഴിക്കോട്:കോഴിക്കോട് ജില്ലയിലെതുൾപ്പെടെ കേരളത്തിലെ 39 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് തത്വത്തില്‍ ഭരണാനുമതി നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. റെയില്‍വേയുടെ വര്‍ക്ക് പ്രോഗ്രാമില്‍ 44 റെയില്‍വേ മേല്‍പ്പാലങ്ങള്‍ ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ആലപ്പുഴ ജില്ലയിലെ മാമ്ബ്രക്കുന്നേല്‍ (41.56 കോടി), കൊല്ലം ജില്ലയിലെ മാളിയേക്കല്‍ (39.90 കോടി), ചിറ്റുമൂല (38.32 കോടി), തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് (32.06 കോടി) എന്നീ 4 മേല്‍പ്പാലങ്ങള്‍ കിഫ്ബി പദ്ധതിയില്‍ ഏറ്റെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു. ഒന്ന് ദേശീയപാതയില്‍ വരുന്നതുമാണ്. ബാക്കി വരുന്ന 39 എണ്ണത്തിനാണ് 1566.48 കോടിയ്ക്ക് തത്വത്തില്‍ ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ ഹൊസന്‍ഗഡ് ഉദയാവര്‍ (10.94), ഉദുമ (27.60), കുശാല്‍നഗര്‍ (39.44), ബേരിച്ചേരി (40.60), എടച്ചകൈ നടക്കാവ് (38.68), മഞ്ചേശ്വരം ഉദയാവര്‍ (39.96), കുമ്ബള (48.82), തിക്കോട്ടി വല്ലപ്പാറ (41.42), കണ്ണൂര്‍ ജില്ലയിലെ കോഴിക്കല്‍ (49.76), കുരിയാഞ്ചില്‍ (49.76), കോഴിക്കോട് ജില്ലയിലെ വട്ടാംപൊയില്‍ (43.20), മുച്ചുകുന്ന് (39.20), നെല്ലിയാടിക്കടവ് (38.68), പയ്യോളി കൊട്ടക്കല്‍ ബീച്ച്‌ (48.34), ചുനംഗെയ്റ്റ് (49.20), അഴിയൂര്‍ മൊന്തല്‍ക്കടവ് (51.00), ടെമ്ബിള്‍ റോഡ് (53.56), തൃശൂര്‍ ജില്ലയില്‍ ഒല്ലൂര്‍ മെയിന്‍ (41.84), ആലത്തൂര്‍ വേലാംകുട്ടി (31.06), നെല്ലായി ഗെയ്റ്റ് (29.62), എറണാകുളം ജില്ലയില്‍ എറണാകുളം സൗത്ത് വീതി കൂട്ടല്‍ (36.90), കുരിക്കാട് (37.44), ആലപ്പുഴ ജില്ലയില്‍ കല്ലുമല ഗെയ്റ്റ് (33.06), നങ്ങ്യാര്‍കുളങ്ങര കാവല്‍ ഗെയ്റ്റ് (29.62), എഴുപുന്ന (37.24), കൊല്ലം ജില്ലയില്‍ എസ്.എന്‍. കോളേജ് ഗെയ്റ്റ് (38.32), മൈനാഗപ്പള്ളി (50.42), പൊലയത്തോട് മുണ്ടക്കല്‍ (51.28), തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരം (30.50), പുന്നമൂട് (48.82), വെട്ടൂര്‍ റോഡ് (38.32), മഞ്ഞാലമൂട് (37.92), ശാര്‍ക്കര (37.46), കണിയാപുരം (34.94), ക്ലേഗേറ്റ് (36.92), വെങ്കളം (37.24), പാലക്കാട് മോരു ഗ്ലാസ് ഗേറ്റ് (54.50), കോട്ടയത്തെ നാലുകോടി (50.60) എന്നിവയ്ക്കാണ് ഭരണാനുമതി നല്‍കിയത്.
ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനും വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ജനറല്‍ ഡ്രോയിംഗ് ഉള്‍പ്പെടെ ഉണ്ടാക്കുന്നതിനും ഉള്ള തുക അനുവദിക്കുന്നതിനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
ഈ പ്രവൃത്തികളുടെ നിര്‍മ്മാണച്ചെലവിന്റെ പകുതി റെയില്‍വേയും ബാക്കി പകുതി സംസ്ഥാനവും വഹിക്കുന്നതാണ്. ഇതിനു പുറമേ ഭൂമിയെടുത്ത് നല്‍കേണ്ട ഉത്തരവാദിത്വവും സംസ്ഥാനത്തിനാണെന്നും മന്ത്രി പറഞ്ഞു. ഇത്രയും റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഒന്നിച്ച്‌ ഏറ്റെടുക്കുന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും, റെയില്‍വേയുടെ വര്‍ക്ക് പ്ലാനില്‍ വന്നിരിക്കുന്ന മുഴുവന്‍ പ്രോജക്ടുകളും ഏറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും, കേവലം രാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിലല്ലാതെ കേരളത്തിന്റെ വികസന ആവശ്യങ്ങളെ സമഗ്രമായി സമീപിക്കുകയെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

Post a Comment

0 Comments