കരിപ്പൂരില്‍ അനുമതി കിട്ടാന്‍ സാധ്യതയില്ലാത്ത സര്‍വ്വീസിനായി എയര്‍ ഇന്ത്യയുടെ സാധ്യതാ പഠനം

എയർ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനമായ ബോയിങ് 747-400 

കോഴിക്കോട്: കരിപ്പൂരില്‍നിന്നു ജിദ്ദയിലേക്കുള്ള സര്‍വിസിന് എയര്‍ ഇന്ത്യ സാധ്യതാ പഠനം നടത്തുന്നത് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി എ) അനുമതി നല്‍കാത്ത ജംബോ വിമാനത്തിന്. കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിനു ശേഷം ഡി.ജി.സി.എ നടത്തിയ പരിശോധനയില്‍ ജംബോ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

ഇടത്തരം വിമാനങ്ങളായ ബി-777-200 ഇ.ആര്‍,ബി.777-200 എല്‍.ആര്‍,എ.300-330,എ.330-300,ബി.787-800 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്കാണ് സര്‍വിസിന് അനുമതി നല്‍കിയത്. ഇതനുസരിച്ചാണ് സഊദി എയര്‍ലൈന്‍സ് അനുമതി നേടിയെടുത്തത്. എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത ജംബോ ജെറ്റ് വിമാനമായ ബി 747-400 ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിനു വേണ്ടിയുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്. സാധ്യതാ പഠനം നടത്തുന്നതിനായി എയര്‍ ഇന്ത്യ സംഘം 15നു കരിപ്പൂരിലെത്തും.



മുംബൈയില്‍നിന്ന് ഓപ്പറേഷന്‍, ഗ്രൗണ്ട് ഹാന്റ്‌ലിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് കരിപ്പൂരിലെത്തുന്നത്. കരിപ്പൂരില്‍നിന്നു ജിദ്ദയിലേക്കു സര്‍വിസ് പുനരാരംഭിക്കുന്നതിനു താല്‍പര്യം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ കോഴിക്കോട് മാനേജര്‍ വിമാനത്താവള ഡയരക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് ബി 747-400 ഉപയോഗിച്ച് സാധ്യതാപഠനം നടത്തുന്നത്. 450 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിങ്ങ് 747-400 വിമാനത്തിനു മാത്രമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് എയര്‍ ഇന്ത്യക്കു തിരിച്ചടിയായേക്കും. ബോയിങ്ങ് 747-400 വിമാനത്തിനു സുരക്ഷാ പഠനങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ ഡി.ജി.സി.എ അനുമതി നല്‍കിയ ഇടത്തരം വിമാനങ്ങളായ ബി-777-300 ഇ.ആര്‍, ഡ്രീം ലൈനര്‍ തുടങ്ങി വിമാനങ്ങളെ എയര്‍ ഇന്ത്യ ഗൗനിച്ചിട്ടില്ല.

ഡി.ജി.സി.എ അംഗീകാരം നല്‍കിയ ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ കൈവശമുള്ളപ്പോഴാണ് കാലപ്പഴക്കം ചെന്ന ജംബോ വിമാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എയര്‍ ഇന്ത്യയുടെ ശ്രമം. 777-300 ഇ.ആര്‍,787-8 വിമാനങ്ങള്‍ക്കു കരിപ്പൂരില്‍ ഡി.ജി.സി.എ.അനുമതി ലഭ്യമാവാന്‍ പ്രായാസമില്ല. ജംബോയ്ക്ക് അനുമതി ലഭിക്കാതെയോ പിന്‍വലിക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ എയര്‍ ഇന്ത്യക്കു വീണ്ടും പഠനം നടത്തി അനുമതി തേടേണ്ടഗതികേടുണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

15-ന് കരിപ്പൂരിലെത്തുന്ന വിദഗ്ധ സംഘം ഈ മാസാവസാനത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് എയര്‍പ്പോര്‍ട്ട് അതോറിറ്റിയില്‍ സമര്‍പ്പിക്കുകയും നവംബര്‍ മധ്യത്തോടെ അനുമതിക്കായി ഡി.ജി.സി.എക്ക് സമര്‍പ്പിക്കുകയും ചെയ്യും.

Post a Comment

0 Comments