പാലക്കാട്: മൂന്ന് സംസ്ഥാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി ലൈൻ നിർമാണം അടുത്തവർഷം പൂർത്തിയാക്കുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. മണ്ണുത്തി മാടക്കത്തറയിൽ നിന്നും 28 കിലോമീറ്റർ ദൂരത്തിൽ വടക്കഞ്ചേരിയിലേക്കാണ് ഭൂഗർഭ വൈദ്യുതലൈൻ സ്ഥാപിക്കുന്നത്. ചത്തീസ് ഗഡിൽ നിന്നുള്ള വൈദ്യുതിയാണ് തമിഴ്നാട് വഴി വടക്കഞ്ചേരിയിൽ എത്തിച്ച് പിന്നീട് ഹൈ ഡെൻസിറ്റി പൈപ്പുകളിലൂടെ മാടക്കത്തറ പവർ സ്റ്റേഷനിലെത്തിക്കുന്നത്. വടക്കഞ്ചേരി വരെ വൈദ്യുതി എത്തിക്കുന്നതിനുള്ള ടവറുകളുണ്ട്.
വിദേശരാജ്യങ്ങളിലുണ്ടെങ്കിലും ഇന്ത്യയിൽ ഇത് ആദ്യമായാണ് ഭൂമിക്കടിയിലൂടെ വൈദ്യുതി കൊണ്ടുപോകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. വടക്കഞ്ചേരി- മണ്ണൂത്തി ആറുവരിപ്പാതയോട് ചേർന്ന് രണ്ടുമുതൽ മൂന്നു മീറ്റർ വരെ താഴ്ചയിലും അത്രതന്നെ വീതിയിലും ചാൽ നിർമ്മിച്ചാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. പൈപ്പ് സ്ഥാപിച്ച് അതിനുമുകളഇൽ അന്‍പത് സെന്റിമീറ്റർ കനത്തിൽ കോണ്‍ക്രീറ്റിംഗ് നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കേബിളുകൾ കടത്തിവിടുന്ന പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിലാണ് നടക്കുന്നത്.
അതേസമയം ഭൂഗർഭ വൈദ്യുതലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് പരിശോധന നടത്തി തക്ക നടപടികൾ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഹൈ ടെൻഷൻ വൈദ്യുതി കൊണ്ടുപോകുന്ന പ്രവൃത്തി നടക്കുന്നതെന്നതെന്നും ആക്ഷേപമുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും ഇതുവഴി വൈദ്യുതി വിതരണത്തിന് പദ്ധതിയുണ്ട്.
0 Comments