സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങളുടെ സർവ്വീസ് 3 മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന്



കരിപ്പൂർ:വലിയ വിമാനങ്ങളുമായി സൗദി എയർലൈൻസ് ഡിസംബർ 3 മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ സർവീസ് ആരംഭിക്കും. കോഴിക്കോട് –ജിദ്ദ സെക്ടറിൽ ആഴ്ചയിൽ 7 ദിവസവും ഇരുഭാഗങ്ങളിലേക്കും ഓരോ സർവീസ് വീതമുണ്ടാകും. കൊച്ചിയിൽനിന്നുള്ള ഒരു വിമാനം പിൻവലിച്ചാണു കോഴിക്കോട് സർവീസ് ആരംഭിക്കുന്നത്. അതേസമയം, തിരുവനന്തപുരത്തുനിന്നുള്ള ജിദ്ദ –റിയാദ് സെക്ടറുകളിലെ സർവീസുകൾ 2019 മാർച്ച് 31 വരെ തുടരുന്നതിന് അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവായി.



ഇതേത്തുടർന്നാണു സൗദി എയർലൈൻസ് കോഴിക്കോട്ടുനിന്നു ജിദ്ദയ്ക്ക് സർവീസ് ആരംഭിക്കാൻ നടപടി തുടങ്ങിയത്. തിരുവനന്തപുരത്തു മാർച്ച് 31 വരെ വിമാന ടിക്കറ്റ് ബുക്കിങ് സൗദി എയർലൈൻസ് നടത്തിയിരുന്നു. ഇതാണു കോഴിക്കോടിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ തടസ്സമായത്. മാർച്ച് 31 വരെ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയതോടെയാണു കോഴിക്കോട്ടുനിന്നു സർവീസ് തുടങ്ങാൻ സൗദി എയർലൈൻസിന്റെ ആസ്ഥാനം തീരുമാനിച്ചത്.

മൂന്നര വർഷത്തെ കാത്തിരിപ്പിനു ശേഷം തിരിച്ചെത്തുന്നു

കോഴിക്കോട് –ജിദ്ദ, ജിദ്ദ –കോഴിക്കോട് സെക്ടറിൽ സൗദി എയർലൈൻസ് ആരംഭിക്കുന്ന വിമാന യാത്രയുടെ ടിക്കറ്റ് ബുക്കിങ് ഉടനുണ്ടാകും. നിലവിൽ കൊച്ചിയിൽനിന്നു ബുക്ക് ചെയ്തവർക്കു കോഴിക്കോട്ടേക്കു മാറ്റാനുള്ള സൗകര്യവും ഉണ്ടാകും. 341 പേർക്കു സ‍‌ഞ്ചരിക്കാവുന്ന ബോയിങ് 777 –200 ഇആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എയർ ബസ് 330–300 എന്നീ വിമാനങ്ങളാണു കോഴിക്കോട് –ജിദ്ദ സർവീസിന് എത്തിക്കുക.

Post a Comment

0 Comments