2.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

അറസ്റ്റിലായ മണികണ്ഠനും വിഷ്ണുവും
നാദാപുരം: കഞ്ചാവ് വിതരണ സംഘത്തിലെ രണ്ടുപേര്‍ നാദാപുരത്ത് പിടിയിലായി. ഇവരില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. പെരിങ്ങത്തൂര്‍ കായപ്പനിച്ചി പുറമ്പോക്ക് കോളനിയില്‍ താമസിക്കുന്ന മണി കണ്ഠന്‍ (22), തൃശൂര്‍ എരിക്കാട്ടില്‍ കരിക്കാട് സ്വദേശി വിഷ്ണു (24) എന്നിവരാണ് ഇന്നലെ കല്ലാച്ചി വാണിയൂര്‍ റോഡില്‍വച്ച് പൊലിസിന്റെ പിടിയിലായത്.



2.800 കിലോഗ്രാം കഞ്ചാവ് ഇവരില്‍നിന്ന് കണ്ടെടുത്തു. റൂറല്‍ എസ്.പി ജയദേവിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലയിലെ ഡാന്‍സാഫ് സ്‌കോഡും നാദാപുരം എസ്.ഐ എന്‍.കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിനിടയിലാണു പ്രതികള്‍ വലയിലായത്. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് പ്രതികള്‍ കഞ്ചാവുമായി വാണിയൂര്‍ റോഡില്‍ എത്തിയത്. ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം താമരശ്ശേരിയില്‍ പിടികൂടിയ ഷൈജുവിന്റെ മൊഴിയില്‍ നിന്നാണ് മണികണ്ഠന്‍ ഉള്‍പ്പെട്ട സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ആന്ധ്രയില്‍ നിന്നാണു സംഘം കഞ്ചാവ് ശേഖരിക്കുന്നത്. ഇവര്‍ക്കു പിന്നില്‍ വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായാണു സൂചന. നാദാപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായ അഡിഷണല്‍ എസ്.ഐ രാജീവന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ വി.വി ഷാജി, സീനിയര്‍ സി.പി.ഒ പ്രദീപന്‍, സി.പി.ഒ സജീഷ് , നാദാപുരം സ്റ്റേഷനിലെ ഓഫിസര്‍മാരായ കെ. മജീദ്, എം.എം സജീവന്‍, വി. സദാനന്ദന്‍, എ.ബിജു, കുറ്റ്യാടി സി.ഐ എം. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments