കോഴിക്കോട്:ഹര്‍ത്താലുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട് ചേര്‍ന്ന വ്യാപാരികളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിലാണിത്.
2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കും. ഇക്കാര്യത്തില്‍ സഹകരണം അഭ്യര്‍ഥിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കടകള്‍ അടച്ചിട്ടുള്ള സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
വ്യാപാരി പ്രതിനിധികള്‍, സ്വകാര്യ ബസ് - ലോറി ഉടമകള്‍ എന്നിവരുടേതടക്കമുള്ള 36 സംഘടനകളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കോഴിക്കോട് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ എന്നപേരില്‍ യോഗം ചേര്‍ന്നത്. എന്നാല്‍, ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് എന്ത് നടപടിയെടുക്കണമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ഇതിനായി മറ്റൊരു യോഗം ജനുവരി ആദ്യം തൃശ്ശൂരില്‍ ചേരുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഹര്‍ത്താല്‍ ദിനത്തില്‍ മുഴുവന്‍ സ്വകാര്യ ബസ്സുകളും ലോറികളും ഇനി മുതല്‍ സര്‍വീസ് നടത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളും യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും മറ്റും കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍, ബേക്കറി അസോസിയേഷന്‍, കേരള വ്യാപാരി - വ്യവസായ സമിതി, കാലിക്കറ്റ് ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി, ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസിംഗ് അസോസിയേഷന്‍, ലോറി അസോസിയേഷന്‍ തുടങ്ങി പ്രധാന സംഘടനകളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
0 Comments