2019:നാളെയുടെ സ്വപ്നങ്ങള്‍; ഐ.ടി നഗരമാകാന്‍ കോഴിക്കോട്



കോഴിക്കോട്: 2019-ല്‍ കോഴിക്കോട് കുതിപ്പ് സ്വപ്നം കാണുന്നത് ഐ.ടി മേഖലയിലാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും പിന്നാലെ കേരളത്തിലെ മൂന്നാമത്തെ ഐ.ടി കേന്ദ്രമാകാനാണ് കോഴിക്കോട് ഒരുങ്ങുന്നത്. ഐ.ടി കുതിപ്പിനായുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കില്‍ ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ 85 ഓളം കമ്പനികള്‍ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലും ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്.



ഏതാണ്ട് 5000 ഓളം പേര്‍ ഇപ്പോള്‍ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നു. എന്നാല്‍ എറണാകുളത്തെയും തിരുവനന്തപുരത്തെയും ഐ.ടി മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറെ കുറവാണ്. ഇപ്പോഴും മലബാറിലുള്ള നിരവധി ഐ.ടി വിദഗ്ധര്‍ ജന്മനാട് വിട്ട് ബംഗളൂരുവിലും എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെയാണു ജോലി ചെയ്യുന്നത്. ഇവരെ മലബാറിന്റെ ഐ.ടി തലസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കോഴിക്കോട് തയാറെടുക്കുന്നത്.

UL Cyber Park

രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്ററാണ് ഐ.ടി വികസനത്തിന്റെ കുതിപ്പിനായുള്ള കോഴിക്കോടിന്റെ സ്വപ്നപദ്ധതി. മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി കെട്ടിടം ‘സഹ്യ’ ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനമായിരുന്നു ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍.

Govt. Cyber Park

ലോകനിലവാരത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതിനു സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കുന്നതിന് ഇന്‍ക്യുബേറ്റര്‍ സെന്റര്‍ സഹായിക്കും. പുതിയ ആപ്ലിക്കേഷനുകള്‍ പരീക്ഷിക്കുന്നതിനും വിജയിക്കുന്ന ആപ്ലിക്കേഷനുകള്‍ ആഗോളതലത്തില്‍ വിപണിയിലെത്തിക്കുന്നതിനും ഐ.എ.എം.എ.ഐയുടെ ഇന്‍ക്യുബേറ്റര്‍ സഹായിക്കും. ഈ വര്‍ഷം തന്നെ ഈ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്.

Hilte Business  Park

രാമനാട്ടുകര-തൊണ്ടയാട് ബൈപാസിനോടു ചേര്‍ന്ന് 43.5 ഏക്കറിലെ ഗവ. സൈബര്‍ പാര്‍ക്കില്‍ ഐ.ടി വ്യവസായ വികസനത്തിന് ഉതകുന്ന എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ബിസിനസ് സെന്ററുകള്‍ ‘സഹ്യ’ യില്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഇവിടെയുള്ള ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ അഞ്ചു ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.ടി കമ്പനികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments