വിനോദ സഞ്ചാരികൾക്കായി ക്ലിയോപാട്ര; സർവ്വീസ് നാളെ മുതൽ



ബേപ്പൂർ:വിനോദ സഞ്ചാരികൾക്കായി കടൽ യാത്രാ സർവീസ് തുടങ്ങുന്ന ക്ലിയോപാട്ര ഉല്ലാസ ബോട്ടിനു ബേപ്പൂരിൽ പുതിയ ജെട്ടിയൊരുങ്ങി. പുലിമുട്ടിലെ മറീന ജെട്ടിയിൽ 30 മീറ്റർ നീളത്തിലാണ് താൽക്കാലിക ജെട്ടി നിർമിച്ചത്. 3 മീറ്റർ വീതിയുണ്ട്.



ഇന്ന് ഉച്ചയ്ക്ക് 12നു മന്ത്രി എ.കെ.ശശീന്ദ്രൻ ക്ലിയോപാട്ര സർവീസ് ഉദ്ഘാടനം ചെയ്തു. നാളെ (27നു ) രാവിലെ 9 മുതലാണ് പൊതുജനങ്ങൾക്കുള്ള സർവീസ്. ഒന്നര മണിക്കൂർ കൊണ്ടു ബേപ്പൂരിൽ നിന്നു യാത്ര തുടങ്ങി കോഴിക്കോട് ബീച്ച് ചുറ്റി വരും.

2 മണിക്കൂർ ഇടവിട്ട് സർവീസുണ്ടാകും. 300 രൂപയാണ് നിരക്ക്. ഗ്രൂപ്പ് ബുക്കിങ്ങിൽ സ്കൂൾ വിദ്യാർഥികൾക്ക് 250 രൂപ മതി. ശീതീകരിച്ച വിഐപി ലോഞ്ചിൽ 450 രൂപയാണ് നിരക്ക്. 100 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ട് തുറമുഖ അധികൃതരുടെ പരിശോധന പൂർത്തിയാക്കി യാത്രയ്ക്കു സജ്ജമായി. കേരള ഷിപ്പിങ് ആൻ‍ഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബോട്ട് വാൻസൻ ഷിപ്പിങ് സർവീസസ് നേതൃത്വത്തിലാണ് ബേപ്പൂരിൽ നിന്നു കടൽ യാത്ര തുടങ്ങുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



ചെളിയടിഞ്ഞ് ആഴമില്ലാതായ മറീന ജെട്ടിയിൽ ഡ്രജിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. അര മീറ്ററിൽ താഴെ മാത്രം ആഴമുള്ള ജെട്ടിയിൽ വേലിയിറക്കത്തിൽ 2.5 മീറ്റർ ആഴമാക്കിയാണ് ചെളി നീക്കുന്നത്. ഇതു പൂർത്തിയായാലേ ബോട്ട് സുരക്ഷിതമായി അടുപ്പിക്കാനാകൂ. ബേപ്പൂർ ബീച്ചിൽ നടപ്പാക്കുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഉല്ലാസ ബോട്ട് സർവീസ് ആരംഭിക്കുന്നത്. ഇന്ത്യൻ റജിസ്ട്രേഷൻ ഓഫ് ഷിപ്പിങ്ങിന്റെ സർട്ടിഫിക്കേഷനോടു കൂടി സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് കടലിലൂടെയുള്ള ബോട്ട് സർവീസ്.

Post a Comment

0 Comments