വരള്‍ച്ചയെ നേരിടാനൊരുങ്ങി കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും തടയണകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം



കോഴിക്കോട്:വരള്‍ച്ചയെ നേരിടുന്നതിന് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും തടയണകള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തില്‍ തീരുമാനം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലൂടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഇതിനായുള്ള തുക ചെലവഴിക്കണം. നിര്‍മ്മാണ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്താന്‍ ഏഴ് സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.



കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന് കണക്കാക്കുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. അതുകൊണ്ട് തന്നെ നേരിടാനുള്ള വലിയ പദ്ധതികളാണ് ജില്ലാ ഭരണകൂടം എടുത്തിരിക്കുന്നത്. അടിയന്തരമായി എല്ലാ പഞ്ചായത്തുകളിലും തടയണകള്‍ നിര്‍മ്മിക്കും. വരള്‍ച്ച കൂടുതലുള്ള പ്രദേശത്തായിരിക്കും പുതിയ തടയണകള്‍. ആവശ്യമെങ്കില്‍ ഒരു പഞ്ചായത്തില്‍ ഒന്നില്‍ കൂടുതല്‍ നിര്‍മ്മിക്കാനാണ് നിലവിലെ തീരുമാനം. വേനല്‍ മഴ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തടയണ നിര്‍മ്മിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

രാവിലെ 11 മണി മുതല്‍ 3 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഏഴ് സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സമയത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഉടമക്കെതിരെ നടപടി വരും. ചൂട് കൂടുതലടിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ പഠിക്കുന്നുണ്ടങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദ്ദേശം പ്രധാന അധ്യപകര്‍ക്കും പി.ടി.എക്കും നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments