ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികളിൽ കോളറ പടരുന്നു



കോഴിക്കോട്:വയനാട്ടിലും കോഴിക്കോടും ഇതരസംസ്ഥാന തൊഴിലാളികളില്‍ കോളറ പടര്‍ന്നുപിടിക്കുന്നു. രോഗം സ്ഥിരീകരിച്ച 18 പേരെ ഇതിനോടകം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരു ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.



അസം, ബംഗാള്‍ സ്വദേശികളായ തോട്ടം തൊഴിലാളികള്‍ക്കാണ് കോളറ ബാധിച്ചത്. ഈ മാസം മാത്രം 18 പേരെ ലക്ഷണങ്ങളുമായി കോഴിക്കോട് മെ‍‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ശുചിത്വ പരിപാലനം വളരെ മോശം സ്ഥിതിയിലാണെന്ന് ബോധ്യമായി. കഴിഞ്ഞ വര്‍ഷവും ഇതര സംസ്ഥാന തൊഴിലാളികളില്‍ കോളറ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ബോധവല്‍ക്കരണം എങ്ങും എത്തിയില്ലെന്നര്‍ഥം. പ്രത്യേക സാഹചര്യത്തില്‍ രോഗികളെ നീരീക്ഷിക്കാന്‍ സമഗ്ര സംവിധാനം വേണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.



ഒരു സ്ഥലത്ത് തന്നെ തങ്ങാതെ യാത്ര ചെയ്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണവും വൈദ്യസഹായവും എത്തിക്കുന്നത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് രോഗവുമായി എത്തുന്നവരും ഉണ്ട്. ഇത് പരിശോധിക്കാനും നടപടിയെടുക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി

Post a Comment

0 Comments