ഐ-ലീഗ്-കോഴിക്കോട് 31181, ഐ.എസ്.എല്ല്-കൊച്ചിയില്‍ 21157; കാണികളുടെ എണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി ഗോകുലം കേരള


കൊച്ചി: ഗാലറിലെത്തിയ കാണികളുടെ എണ്ണത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഗോകുലം കേരള എഫ്.സി. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും എഫ്.സി ഗോവയും തമ്മിൽ ഞായറാഴ്ച്ച നടന്ന മത്സരം കാണാനെത്തിയത് 21157 പേർ മാത്രം. എന്നാൽ ശനിയാഴ്ച്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം എഫ്.സിയും നെറോക്ക എഫ്.സിയും തമ്മിലുള്ള മത്സരത്തിനെത്തിയ ഫുട്ബോൾ ആരാധകരുടെ എണ്ണം 31181. 10024 കാണികൾ കൂടുതൽ.



കൊൽക്കത്തയ്ക്കെതിരെ നേടിയ ആ ഒരൊറ്റ വിജയത്തിന് ശേഷം ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തലവര നേരെയായിട്ടില്ല. തുടർച്ചയായ തോൽവികളും സമനിലകളും മാത്രമായിരുന്നു കൂട്ട്. കലൂർ സ്റ്റേഡിയത്തിൽ എഫ്.സി ഗോവയ്ക്കെതിരേ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ 92-ാം മിനിറ്റിൽ എല്ലാം കളഞ്ഞുകുളിച്ചു. ഈ സീസണിലെ രണ്ടാം സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം ഐ-ലീഗിൽ ഗോകുലം എഫ്.സിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മാർക്കസ് ജോസഫും ഹെൻട്രി കിസേക്കയും നിറഞ്ഞുകളിച്ച മത്സരത്തിൽ ഗോകുലം 2-1ന് നെറോക്കയെ തോൽപ്പിച്ചു. ഏറെ ആവേശം പകരുന്നതായിരുന്നു മത്സരം.



ഐ-ലീഗ് സീസണിലെ ആദ്യ മത്സരത്തിനാണ് ഗോകുലം ഇറങ്ങിയതെന്നും അതിനാലാണ് കാണികളുടെ എണ്ണം കൂടിയതെന്നും കേരള ബ്ലാസ്റ്റേഴ്സിന് വേണമെങ്കിൽ വാദിക്കാം. എന്നിരുന്നാലും ഐ-ലീഗിനേക്കാൾ എത്രയോ പകിട്ട് കൂടുതലുള്ള ഐ.എസ്.എല്ലിലാണ് കാണികളുടെ എണ്ണം കുറയുന്നതെന്ന് ഓർക്കണം. അതും മഞ്ഞപ്പടയുടെ ആരാധക കൂട്ടമുള്ള കലൂർ സ്റ്റേഡിയത്തിൽ.

Post a Comment

0 Comments