കോവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍



കോഴിക്കോട്: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരാധനാലയങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്നതിനു പുറമെ, വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. എല്ലാ തരത്തിലുള്ള യോഗങ്ങളും നിരോധിച്ചിട്ടുണ്ട്. കൂടാതെ, അന്തര്‍ ജില്ലാ യാത്രകള്‍ നടത്തുന്നവര്‍ വാര്‍ഡ് ആര്‍ ആര്‍ ടികളെ വിവരം അറിയിക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ നിശ്ചിത ദിവസം ഹോംക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമെന്നും കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു അറിയിച്ചു.



നിയന്ത്രണങ്ങള്‍

1. ജില്ലയില്‍ ഒരു തരത്തിലുള്ള യോഗങ്ങളും അനുവദിക്കില്ല. റോഡരികിലും മറ്റിടങ്ങളിലും ആളുകള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടിച്ചേരലുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ പിടിക്കപ്പെടുന്നവരെ ഏഴ് ദിവസം ഹോം ക്വാറന്റൈനിലും പിന്നീട് കോവിഡ് പരിശോധനക്കും വിധേയമാക്കിയ ശേഷം മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

2. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ.

3. ജോലിക്കും മറ്റ് കാര്യങ്ങള്‍ക്കും വീട് വിട്ട് പുറത്തുപോകുന്നവര്‍ ആവശ്യം നിറവേറ്റി കഴിഞ്ഞാലുടന്‍ തിരിച്ചെത്തേണ്ടതാണ്.

4. എല്ലാ ഔദ്യോഗിക യോഗങ്ങളും വീഡിയോ കോണ്‍ഫറന്‍സ് വഴി മാത്രം നടത്തേണ്ടതാണ്.

5. മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും കര്‍ശന നിയന്ത്രണത്തോടെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എല്ലാ മാര്‍ക്കറ്റുകളും നിയന്ത്രണ മേഖലകളായിരിക്കും. സാമൂഹിക അകലം, തെര്‍മല്‍ സ്‌ക്രീനിംഗ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം ഷോപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും

6. വിവാഹം/ മരണാനന്തര ചടങ്ങുകളില്‍ ആകെ പങ്കെടുക്കുന്നവര്‍ 20 ല്‍ കൂടാന്‍ പാടില്ല. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

7. ഇത്തരം ചടങ്ങുകള്‍ സംബന്ധിച്ച വിവരം വാര്‍ഡ് ആര്‍ ആര്‍ ടികളെ അറിയിക്കണം. നിയന്ത്രിത തോതിലുള്ള ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂവെന്ന് ആര്‍ ആര്‍ ടികള്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഈ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹ/ മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയുള്ളൂ.

8. ആരാധനാലയങ്ങളില്‍ ഒരേ സമയം 20പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പ്രവേശിക്കാന്‍ പാടില്ല. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് കൃത്യമായ തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തേണ്ടതും ഇവര്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതും രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതുമാണ്. ക്വാറന്റൈനിലുള്ളവരോ അവരോടൊപ്പം താമസിക്കുന്നവരോ ട്രാവല്‍ ഹിസ്റ്ററി ഉള്ളവരോ ആരും തന്നെ ആരാധനാലയങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ആരാധനാലയ മേധാവിയുടെ ചുമതലയാണ്. എത്തുന്നവര്‍ തമ്മില്‍ ചുരുങ്ങിയത് ആറ് അടിയെങ്കിലും അകലം പാലിക്കേണ്ടതാണ്. പ്രാര്‍ഥനക്കെത്തുന്നവര്‍ ഉപയോഗിക്കാനുള്ള പായ, ടവല്‍ എന്നിവ അവരവരുടെ വീടുകളില്‍ നിന്ന് കൊണ്ടു വരേണ്ടതും ഇവ പൊതുവായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.

9. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. അവശ്യ വസ്തുക്കളുടെ കടകളും (മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ഒഴികെ) മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ. വൈദ്യ സഹായത്തിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുത്.

10. കണ്ടയ്ന്‍മെന്റ് സോണുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. വൈദ്യസഹായത്തിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കും മാത്രമേ ഇളവ് അനുവദിക്കുകയുള്ളൂ. അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ചിട്ടില്ലാത്ത വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസ് മേലധികാരി സ്പെഷ്യല്‍ ലീവ് അനുവദിക്കണം.

11. അന്തര്‍ ജില്ലാ യാത്രകള്‍ നടത്തുന്നവര്‍ വാര്‍ഡ് ആര്‍ ആര്‍ ടികളെ അറിയിച്ചിരിക്കേണ്ടതാണ്. ഇത്തരം യാത്രകള്‍ മറ്റു ജില്ലകളിലെ കണ്ടയ്ന്‍മെന്റ് സോണിലേക്ക് ആവാതിരിക്കാനും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും ഇത് അത്യാവശ്യമാണ്. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ഹോം ക്വാറന്റൈനിലാക്കുകയും കോവിഡ് പരിശോധനക്ക് വിധേയരാക്കുന്നതുമാണ്.

12. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കണ്‍ട്രോള്‍ റൂമുകളിലും സേഫ് ട്രാവല്‍, സേഫ് ക്വാറന്റീന്‍, സപ്പോര്‍ട്ട് ആന്റ് കെയര്‍, കോണ്‍ടാക്ട് ട്രേസിംഗ് ടീം എന്നീ വിഭാഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്.

13. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും 50 മുതല്‍ 100പേരെ ചികിത്സിക്കാനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ അടിയന്തിരമായി തുടങ്ങേണ്ടതാണ്.



14. പ്രധാനപ്പെട്ട മാര്‍ക്കറ്റുകള്‍ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങള്‍ അന്തര്‍ സംസ്ഥാന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കേണ്ടതാണ്. ഇത്തരം യാത്രകളുടെ ഇടവേളകളില്‍ വാഹനങ്ങളിലെ ജോലിക്കാര്‍ സ്വന്തം വീടുകളില്‍ പോവുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നത് തടയാനാണിത്.

15. രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയുള്ള സമയത്ത് രാത്രി കര്‍ഫ്യ കര്‍ശനമായി നടപ്പിലാക്കും.

16.ജില്ലയിലെ തീരപ്രദേശങ്ങള്‍ സംബന്ധിച്ച് മുമ്പ് നല്‍കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. കോവിഡ് പരിശോധന നടത്തിയവര്‍ ഫലം വരുന്നത് വരെ നിരീക്ഷണത്തില്‍ കഴിയണം

17. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായവരും 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

Post a Comment

0 Comments