കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ



തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡൽഹി നിർമാൺ ഭവനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാതൃമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങുന്നതിനായാണ് മന്ത്രി ഡൽഹിയിലെത്തിയത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യം വിശദമായി പരിശോധിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകിയതായി ശൈലജ ടീച്ചർ പറഞ്ഞു.

ഘട്ടം ഘട്ടമായിട്ടാണ് ഇക്കാര്യത്തിൽ തീരുമാനമെടുന്നതെന്ന് അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വരെ തീരുമാനമായിരുന്നില്ല. അടുത്തഘട്ടത്തിൽ ഇക്കാര്യം ഉൾപ്പെടുത്താമെന്ന് ഇപ്പോൾ മന്ത്രി സമ്മതിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ ഈ സർക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. നാലു സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കുന്നതിനായി നേരത്തെ കണ്ടെത്തിയിരുന്നത്. കോഴിക്കോടാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്നത്. 200 ഏക്കർ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ നിലവിൽ ഒരു പ്രയാസവുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ സമീപകാലത്തുണ്ടായ നിപ വൈറസ് ബാധ മൂലമുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നതു തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ചേർന്നുള്ള ഗവേഷണ സംവിധാനത്തിനു കേന്ദ്രത്തിന്റെ പൂർണ പിന്തുണ ലഭിച്ചതായും മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇതു സംബന്ധിച്ചു കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കെ.കെ. ശൈലജ ടീച്ചർ നിവേദനം നൽകി. നിപ വൈറസ് ബാധ തടയുന്നതിനു കേന്ദ്രം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായി മന്ത്രി പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഇടപെടൽ മൂലം വളരെ പെട്ടന്ന് രോഗ വ്യാപനം തടയാനായി. ഭാവിയിൽ ഇത്തരം രോഗങ്ങൾ വ്യാപിക്കുന്നതു തടയുന്നതിനായി സംസ്ഥാനം പ്രത്യേക ആശയം തയാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി വളരെ അനുകൂലമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. ഐസിഎംആറും ലോകാരോഗ്യസംഘനാ പ്രതിനിധികളെയുമൊക്കെ പങ്കെടുപ്പിച്ച് താമസിയാതെ ഒരു യോഗം വിളിച്ചുചേർക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ശാസ്ത്രജ്ഞരെയും പങ്കെടുപ്പിക്കും. കേരളത്തിന്റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രിയെ സന്ദർശിച്ച മന്ത്രി പിന്നീട് ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രീതി സുദനെയും സന്ദർശിച്ചു ചർച്ച നടത്തി.

Post a Comment

0 Comments