കോഴിക്കോട്: ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും പരക്കെ നാശനഷ്ടം. ജില്ലയിൽ ഏകദേശം രണ്ടരക്കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. കെഎസ്ഇബിക്ക് ജില്ലയിൽ 32 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 25 വീടുകൾ പൂർണമായും നശിച്ചു. സംസ്ഥാനപാതകളിലും ദേശീയപാതകളിലും ബൈപാസ്റോഡുകളിലും പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി നിലച്ചു
താമരശ്ശേരി മേഖലയിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ അറ്റു വീണും വീടുകൾ തകർന്നും കൃഷി നാശം സംഭവിച്ചുമാണ് നാശ നഷ്ടങ്ങൾ ഏറെയും സംഭവിച്ചത്. മാവൂർ കെഎസ്ഇബി സെക്‌ഷനു കീഴിൽ മാത്രം 15 ഇലക്ട്രിക് പോസ്റ്റുകൾ മരം വീണ് പൊട്ടിയിട്ടുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിലും വ്യാപക നാശനഷ്ടം സംഭവിച്ചു.പന്നിക്കോട്ടൂർ കോളനി, പറമ്പൽ, വെളളച്ചാൽ, വട്ടക്കയം, ചെമ്പനോട പ്രദേശങ്ങളിലാണ് ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടായത്. ഓമശ്ശേരി, കിഴക്കോത്ത്, കൊടുവള്ളി ,നരിക്കുനി ഭാഗങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. 11 കെവി ലൈനിൽ നാശനഷ്ടമുണ്ടായതോടെ കക്കോടി, പാലത്ത്, ചേളന്നൂർ പ്രദേശങ്ങൾ ഇന്നലെ രാത്രിയും ഇരുട്ടിൽ തന്നെയാണ്.
കടലുണ്ടി റെയിൽവേ ലെവൽക്രോസിനു സമീപം പുലർച്ചെ ആറരയോടെ മരം റെയിൽവേ ട്രാക്കിലേക്ക് വീണു ഗതാഗതം പൂർണമായും തടസപ്പെട്ടു. ഏഴരയോടെ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. പന്ത്രണ്ടരയോടെയാണ് ഇരുവശത്തേക്കും ഗതാഗതം ആരംഭിക്കാനായത്.
കോഴിക്കോട് നഗരം ഇന്നലെ വെള്ളത്തില്‍ മുങ്ങി. പ്രധാന ജംഗ്ഷനുകളെല്ലാം വെള്ളത്തിനടിയിലായി. സ്‌റ്റേഡിയം ജംഗ്ഷനിലും രാജാജി ജംഗ്ഷനിലും വെള്ളം നിറഞ്ഞത് റോഡ് ഗതാഗതം താറുമാറാക്കി.
കൊയിലാണ്ടി ടൗണില്‍ പെട്രോള്‍ പമ്പിന് മുന്‍വശമുള്ള വലിയ ആല്‍മരം ശക്തമായ കാറ്റില്‍ ബസിനുമുകളിലേക്ക് കടപുഴകി വീണു. ശനിയാഴ്ച രാവിലെയാണ് സംഭവം. നാലു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും മരം വെട്ടി മാറ്റി. റെയില്‍വേ രണ്ടാം ഗേറ്റിന് സമീപം ടൗണ്‍ പൊലീസിന് പിന്‍വശത്തായി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ബീച്ച് ഫയര്‍ഫോഴ്സ് മരം മുറിച്ചുമാറ്റി.
കൂളിമാട് ഇന്നലെയുണ്ടായ മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളില്‍ മരം കടപുഴകി. വൈദ്യുതി പോസ്റ്റുകളും ലൈനും തകര്‍ന്നതിനാല്‍ വൈദ്യുതി മുടങ്ങി. നായര്‍കുഴി-പുല്‍പറമ്പ് റോഡില്‍ ഹോമിയോ ആശുപത്രിക്കു സമീപം വിവാദം ഉയര്‍ത്തിയ കൂറ്റന്‍ മാവ് മുറിഞ്ഞുവീണു. അടിഭാഗം ദ്രവിച്ചും ഉണങ്ങിയും അപകടഭീഷണി ഉയര്‍ത്തിയ മാവ് മുറിച്ചുമാറ്റണമെന്ന് പരിസരവാസിയും നാട്ടുകാരും വില്ലേജ് ഒാഫിസിലും ഗ്രാമപഞ്ചായത്തിലും നിരന്തരം ആവശ്യപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ഒാരോ മഴക്കാലത്തും വളെര ഭീതിയോടെയാണ് ഇൗ റോഡിലൂടെ ആളുകള്‍ യാത്ര ചെയ്തിരുന്നത്. മരം മുറിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഉത്തരവിറക്കിയിട്ടും നടപ്പാക്കിയിരുന്നില്ല. ഒടുവില്‍ മരം മുറിച്ചുനീക്കാന്‍ നടപടിയായെങ്കിലും അതിനുമുമ്പ് മുറിഞ്ഞുവീഴുകയായിരുന്നു. മാവ് വീണതുമൂലം ഇൗ റൂട്ടില്‍ ഗതാഗതം മുടങ്ങി. വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. ഫയര്‍ഫോഴ്സെത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
കൊയിലാണ്ടിയിൽ ആൽമരം കടപുഴകി വീണുകിടക്കുന്നു |
നരിക്കുനി പുല്ലാളൂര്‍ മണ്ണശ്ശേരി ഷമീമിന്റെ വീടിന് മുകളില്‍ തെങ്ങ് വീണു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ശക്തമായ കാറ്റില്‍ സമീപത്തെ പറമ്ബിലെ തെങ്ങ് കടപുയകി വീഴുകയായിരുന്നു.
ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് സ്ലാബിന് മുകളില്‍ വീണ തെങ്ങ് തെറിച്ചു പോര്‍ച്ചിന് മുകളില്‍ പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഒന്നാം നിലയുടെ മേല്‍ക്കൂരയിലെ സ്ലാബ് പൊട്ടി നാശനഷ്ടമുണ്ടായി.
കുറ്റ്യാടി മഴയിലും ചുഴലിക്കാറ്റിലും വേളത്ത് കനത്ത നാശനഷ്ടം.ഇന്നലെ ഉച്ചയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. വേളം, കാപ്പുമല ,വേളം ഹൈസ്കൂള്‍ ഭാഗം, ശാന്തിനഗര്‍ , പൂളക്കൂല്‍, പൂമുഖം ,പുത്തലത്ത്, ചെറുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് നാശനഷ്ടം ഏറെയും. മരങ്ങള്‍ കടപുഴകി വീണാണ് പലയിടത്തും നാശം നേരിട്ടിരിക്കുന്നത്. വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കും കനത്ത നാശം നേരിട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണ് ഗതാഗതം സ്തംഭിച്ചു. കാപ്പുമല ഭാഗത്ത് ചെറിയ കൊല്ലി ശങ്കരന്റെ വീട് ചുഴലിക്കാറ്റില്‍ തകര്‍ന്നു.രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഈരായിക്കണ്ടി ബാബുവിന്റെ വീടിന് മുകളില്‍ തെങ്ങ് വീണു. വീടിന് സാരമായ കേടുപാടു സംഭവിച്ചു
വടകര ഓര്‍ക്കാട്ടേരി കെ.കെ.എം.ജി,വി.എച്ച്.എസിലെ ക്ലാസ്മുറിക്ക് മുകളില്‍ ഇന്നലത്തെ ശക്തമായ കാറ്റില്‍ മരം മുറിഞ്ഞുവീണു. സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്‌റൂമിന് മുകളിലാണ് സമീപത്തെ കാറ്റാടിമരം വീണത്. മുറി ഭാഗികമായി തകര്‍ന്ന നിലയിലാണ്. സീലിങ്ങും ഫാനും പ്രൊജക്ടറും ഫര്‍ണിച്ചറുകളുമടക്കം തകര്‍ന്നിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സ്‌കൂളധികൃതര്‍ പറഞ്ഞു.
മുക്കത്ത് കാറ്റിൽ ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടി ഒരു സ്ക്കൂട്ടറിന് മുകളിലേക്ക് വീണിരിക്കുന്നു |
മൂന്ന് ദിവസമായി നാദാപുരം മേഖലയില്‍ തുടരുന്ന കാറ്റിലും മഴയിലും പരക്കെ നാശ നഷ്ടം. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ വീശിയ കാറ്റില്‍ ആവോലത്തെ കോടച്ചം വീട്ടില്‍ ചന്ദ്രന്റെ വീടിന് മുകളില്‍ തെങ്ങ് വീണു. മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. സംഭവസമയത്ത് ചന്ദ്രനും ഭാര്യയും വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. എളയടം കണ്ണി പൊയില്‍ ചാത്തുവിന്റെ വീടിന് മുകളില്‍ തെങ്ങ് പൊട്ടിവീണ് അടുക്കളയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു.
0 Comments