കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക് ബസ്സ് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് സർവ്വീസ് ആരംഭിക്കും



തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക് ബസ്സ് ജൂൺ 18 മുതൽ ഓടിത്തുടങ്ങും. വൈഫൈ കണക്ഷൻ പോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് ബസാണ് പുറത്തിറങ്ങുന്നത്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്. തിരുവനന്തപുരത്തിൻ പുറമേ കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സര്‍വീസ് നടത്തും. ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡിന്റെ കെ9 മോഡൽ ബസാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. 40 സീറ്റുകളുണ്ട് ബസിൽ. സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്നുണ്ട് ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡിന്റെ ബസുകൾ. ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകളുടെ നിർമാണം. ഇന്ത്യയുടെ വേറിട്ട ഭൂപ്രകൃതിക്കും വൈവിധ്യത്തിനും അനുയോജ്യമായ രീതിയിലാണ് ഇ ബസ് കെ 9 ന്റെ രൂപകൽപ്പനയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 80 കിലോമീറ്ററാണ് ഇ ബസിന്റെ പരമാവധി വേഗം. ദീർഘകാല സേവനം ഉറപ്പാക്കാൻ അത്യാധുനിക ലിഥിയം അയോൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ബസിൽ. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 250 കിലോമീറ്റർ ഓടാൻ ഈ ബാറ്ററിക്കു സാധിക്കും. മാത്രമല്ല, ത്രീ ഫേസ് എ സി ചാർജിങ് സംവിധാനത്തിൽ ബാറ്ററി പൂർണ തോതിൽ ചാർജ് ചെയ്യാൻ മൂന്നു മുതൽ നാലു മണിക്കൂർ വരെ സമയം മതിയെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.


സര്‍വീസ് വിജയകരമാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. 1.6 കോടിരൂപയാണ് ബസിന്റെ വില. ഇതു വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ബസുകള്‍ വാടകയ്ക്കെടുത്താണ് ഓടുന്നത്. കണ്ടക്ടറെ കെഎസ്ആര്‍ടിസി നല്‍കും. കിലോമീറ്ററിനു നിശ്ചിത തുക വാടകയും നല്‍കും. അറ്റകുറ്റപ്പണി കമ്പനിയുടെ ചുമതലയാണ്. 

Post a Comment

0 Comments