കോഴിക്കോട്:ലോകകപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച ഫ്ലക്സുകൾ ഇൗ മാസം 17-ന് വൈകീട്ട് ആറു മണിക്കകം പൊളിച്ചുനീക്കണമെന്ന് ജില്ല കലക്ടറുടെ ഉത്തരവ്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇവ നീക്കംചെയ്യണം. ഫ്ലക്സുകൾ നീക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമം, കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം നടപടിയെടുക്കും. ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടറെ അറിയിക്കണം. ലോകകപ്പിനോടനുബന്ധിച്ച് ഉയർത്തിയ ഫ്ലക്സുകൾ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഉത്തരവ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും ജില്ല ശുചിത്വ മിഷൻ കോഒാഡിനേറ്റർക്കും ഉത്തരവ് അയച്ചിട്ടുണ്ട്. കാൽപന്തുകളിയിൽ ഏറെ ആരാധകരുള്ള കോഴിക്കോട്ട് വിവിധ ടീമുകളുടെ ആയിരക്കണക്കിനു ഫ്ലക്സുകളാണ് ഉയർന്നത്. എതിർ ടീമിന്റെ ഫ്ലക്സുകളെക്കാൾ ഉയരത്തിലും വലുപ്പത്തിലും ഫ്ലക്സുകൾ സ്ഥാപിക്കാൻ മത്സരമായിരുന്നു നാടെങ്ങും.
പരിസ്ഥിതി മലിനീകരണത്തിന്റെ എല്ലാ പരിധികളും ലംഘിച്ചാണ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഫ്ലക്സുകൾ ഉയർന്നത്. ഫ്ലക്സുകൾ മറ്റു ആവശ്യാർഥവും സ്ഥാപിക്കപ്പെടുന്നുണ്ടെന്നത് വസ്തുതയാണെങ്കിലും ലോകകപ്പിനോടനുബന്ധിച്ചുയർന്ന ഫ്ലക്സുകൾ എണ്ണമറ്റതാണ്. ലോകകപ്പ് കഴിയുന്നതോടെ വൻതോതിൽ ഉണ്ടാവുന്ന ഫ്ലക്സ് മാലിന്യം രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കും. ഫ്ലക്സിന്റെ പ്രധാന ചേരുവ പോളിവിനൈൽ ക്ലോറൈഡ് എന്ന രാസപഥാർഥമാണ്. ആവശ്യം കഴിഞ്ഞ ഫ്ലക്സുകൾ കത്തിക്കുേമ്പാൾ പുറത്തുവരുന്ന വാതകം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്. കൂട്ടിയിടുകയോ അലക്ഷ്യമായി ഉപേക്ഷിക്കുകയോ ചെയ്യുന്ന ഫ്ലക്സുകളിൽ വെള്ളം കെട്ടിനിൽക്കുന്നതും അപകടമാണെന്നും കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
0 Comments