കോഴിക്കോട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു



കോഴിക്കോട്: കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കോഴിക്കോട് പാവങ്ങാട് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയിലാണ്. സമാന രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണിത്.

എന്താണ് വെസ്റ്റ് നൈൽ പനി ?

വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു വാഹകരായ പക്ഷികളെ കടിച്ച കൊതുകുകൾ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
രക്ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽനേരിട്ട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.  രോഗം ബാധിച്ച 75 ശതമാനം പേർക്കും ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. 20 ശതമാനം പേർക്ക് ചെറിയ പനി, തലവേദന, ഛർദി, തടിപ്പ് എന്നിവ അനുഭവപ്പെടും. ഒരു ശതമാനത്തിൽ കുറവ് പേർക്ക് മസ്തിഷ്ക ജ്വരത്തിനോ, മെനിൻജൈറ്റിസിനോ സാധ്യതയുണ്ട്. രക്ത പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. അസുഖം ഭേദമാകാൻ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ എടുക്കും. രോഗം നാഡീകളെ ബാധിച്ചാൽ 10 ശതമാനം വരെ മരണ സാധ്യതയുമുണ്ട്. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രോഗം കൂടുതലായി കാണുന്നത്. 1937 ൽ ഉഗാണ്ടയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 1999ൽ വടക്കേ അമേരിക്കയിലാണ് രോഗം തിരിച്ചറിഞ്ഞത്.

Post a Comment

0 Comments